'പത്രിക പിന്‍വലിച്ചില്ലെങ്കില്‍ തട്ടിക്കളയും, പാര്‍ട്ടിക്കെതിരെ മത്സരിച്ചാല്‍ കൊല്ലേണ്ടിവരും'; സ്വതന്ത്രനായി മല്‍സരിക്കാന്‍ ഇറങ്ങിയ മുന്‍ ഏരിയെ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്

പാലക്കാട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുന്ന സിപിഎം മുന്‍ ഏരിയ സെക്രട്ടറിക്ക് നേര്‍ക്ക് സിപിഎം നേതാവിന്റെ വധഭീഷണി. സിപിഎമ്മിനെതിരെ മല്‍സരിച്ചാല്‍ തട്ടിക്കളയുമെന്നാണ് മുന്‍ ഏരിയ സെക്രട്ടറിയെ സിപിഎം ലോക്കല്‍ സെക്രട്ടറി വിളിച്ച് ഭീഷണിപ്പെടുത്തിയത്. അട്ടപ്പാടി അഗളി പഞ്ചായത്തിലെ 18ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി വി ആര്‍ രാമകൃഷ്ണനെയാണ് സിപിഎം അഗളി ലോക്കല്‍ സെക്രട്ടറി എന്‍ ജംഷീര്‍ ഫോണില്‍ വിളിച്ച് തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തിയത്. ഫോണ്‍ സംഭാഷണം രാമകൃഷ്ണന്‍ പുറത്തുവിട്ടതോടെ സിപിഎം പ്രതിരോധത്തിലാണ്.

ഇന്നലെ രാത്രിയാണ് ജംഷീര്‍ രാമകൃഷ്ണനെ ഫോണില്‍ വിളിച്ച് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടത്. അത് പറ്റില്ലെന്നും നിങ്ങള്‍ എന്തു ചെയ്യുമെന്നും വി ആര്‍ രാമകൃഷ്ണന്‍ ചോദിച്ചപ്പോഴാണ് തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തിയത്. നാമനിര്‍ദേശ പത്രിക പിന്‍വലിച്ചില്ലെങ്കില്‍ തട്ടിക്കളയുമെന്നും പാര്‍ട്ടിക്കെതിരെ മത്സരിച്ചാല്‍ കൊല്ലേണ്ടിവരുമെന്നും ജംഷീര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.

Read more

പത്രിക പിന്‍വലിക്കില്ലെന്നും വലിയ അഴിമതിയാണ് അട്ടപ്പാടിയില്‍ നടക്കുന്നതെന്നും വി ആര്‍ രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. സത്യസന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ ചിലര്‍ സമ്മതിക്കുന്നില്ല. അഴിമതിക്കെതിരെ പോരാടാനാണ് തീരുമാനമെന്നും 42 വര്‍ഷമായി സിപിഎം അംഗമായ രാമകൃഷ്ണന്‍ പറയുന്നു.