'ഇത്രയും ദേഷ്യം നമ്മളോടു കാണിക്കാൻ പറ്റുന്നുണ്ടെങ്കിൽ, ഭാവിയിൽ അവർക്കു നമ്മുടെ ദേഹത്ത് എന്തൊക്കെ ചെയ്യാൻ പറ്റും'; കേരള സ്റ്റോറി 2യ്ക്കെതിരെ വേടൻ

വിവാദ സിനിമ ‘കേരള സ്റ്റോറി –2’ നെതിരെ റാപ്പർ വേടൻ. അവൻമാർ ഭക്ഷണ രാഷ്ട്രീയം കൊണ്ട് കേരളത്തിൽ വന്നേക്കുന്നു എന്നാണ് വേടൻ പ്രതികരിച്ചത്. തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി തളിപ്പറമ്പ് ആന്തൂരിൽ സർക്കാർ നടത്തുന്ന ഹാപ്പിനെസ്സ് ഫെസ്റ്റിവൽ വേദിയിൽ പരിപാടി നടത്തുന്നതിനിടെയായിരുന്നു പ്രതികരണം.

‘ഇത്രയും ദേഷ്യം നമ്മളോടു കാണിക്കാൻ പറ്റുന്നുണ്ടെങ്കിൽ, ഭാവിയിൽ അവർക്കു നമ്മുടെ ദേഹത്ത് എന്തൊക്കെ ചെയ്യാൻ പറ്റും. ശ്രദ്ധിച്ചും കണ്ടും ജീവിച്ചോളണം. ശരിയായ രാഷ്ട്രീയ വിദ്യാഭ്യാസം എടുത്തോളണം. ഇല്ലെങ്കിൽ ഇവന്മാർ ആദ്യം അടിക്കാൻ പോകുന്നത് നമ്മളെയാണ്. വേണമെങ്കിൽ പാട്ടും പാടി കാശും വാങ്ങി വീട്ടിൽ പോകാം. അപ്പോളെനിക്കു കൂടുതൽ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പറ്റും.

എന്നെക്കൊണ്ട് അതു ചെയ്യാൻ പറ്റാത്തത് നിങ്ങളെല്ലാവരും എന്റെ സഹമനുഷ്യരാണെന്നു കാണാൻ പറ്റുന്നതു കൊണ്ടും നിങ്ങൾക്കതു കാണാൻ പറ്റുന്നതു കൊണ്ടുമാണ്. അതുകൊണ്ടാണ് ഞാൻ ഇവിടെ വന്ന് പെർഫോം ചെയ്യുന്നത്. നമ്മൾ ഒരുപാട് വർഷമായി ഒന്നായി എല്ലാ പ്രശ്‌നങ്ങളെയും മാറ്റിനിർത്തി ഒരുമിച്ചു രക്ഷപ്പെട്ടു കൊണ്ടിരിക്കുകയാണ്. പ്രകൃതി നമ്മളെ ഒരുപാടു തവണ പരീക്ഷിച്ചപ്പോഴും ഒരുമിച്ചു നിന്നു. നമ്മൾ സമാധാനപരമായി ജീവിക്കാൻ നോക്കുമ്പോൾ ഇവന്മാർ ചെയ്യുന്ന പണി കണ്ടോ. സിനിമ കാണുന്നുണ്ടെങ്കിൽ രാഷ്ട്രീയം കണ്ടോളണം’ എന്നും വേടൻ പറഞ്ഞു.

Read more