'വീട് നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച് കോടികള്‍ പിരിച്ചെടുത്തു 19 മാസം പിന്നിട്ടപ്പോള്‍ ഒരു കല്ല് മാത്രമിട്ട് ജനങ്ങളെ വഞ്ചിക്കുകയാണ് കോണ്‍ഗ്രസ്'; തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തുന്ന കല്ലിടല്‍ നാടകമെന്ന് മന്ത്രി വി ശിവന്‍കുട്ടി

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട മനുഷ്യരെ ചേര്‍ത്തുപിടിക്കുന്നതിന് പകരം, ഈ മഹാദുരന്തത്തെപ്പോലും രാഷ്ട്രീയ ലാഭത്തിനും പണമുണ്ടാക്കാനുമുള്ള മാര്‍ഗമായി കാണുന്ന കോണ്‍ഗ്രസ് നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ദുരന്തബാധിതര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ച് കോടികള്‍ പിരിച്ചെടുക്കുകയും എന്നാല്‍ 19 മാസം പിന്നിട്ടപ്പോള്‍ ഒരു കല്ല് മാത്രം ഇട്ട് ജനങ്ങളെ വഞ്ചിക്കുകയുമാണ് കോണ്‍ഗ്രസ് ചെയ്തതെന്ന് വി ശിവന്‍കുട്ടി ആരോപിച്ചു. ഇപ്പോള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തുന്ന കല്ലിടല്‍ നാടകം ആര്‍ക്കും മനസ്സിലാകാത്തതല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കേണ്ടതില്ലെന്ന പ്രിയങ്ക ഗാന്ധിയുടെ നിലപാട് കേരളത്തോടുള്ള പരസ്യമായ വെല്ലുവിളിയാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ജനങ്ങളെ വഞ്ചിക്കുന്ന തന്ത്രങ്ങളാണ് കോണ്‍ഗ്രസ് ഇവിടെ പയറ്റുന്നതെന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു വിദ്യാഭ്യാസമന്ത്രി.

സാധാരണക്കാര്‍ തങ്ങളുടെ കുടുക്ക പൊട്ടിച്ചും പാവപ്പെട്ടവര്‍ പെന്‍ഷന്‍ തുക മാറ്റിവെച്ചും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമ്പോള്‍, സ്വന്തം എം.പി ഫണ്ട് പോലും നല്‍കില്ലെന്ന് പറയുന്നത് കോണ്‍ഗ്രസിന് ജനങ്ങളോടുള്ള പ്രതിബദ്ധതയില്ലായ്മയാണ് വെളിപ്പെടുത്തുന്നതെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ഇടതുപക്ഷ ജനപ്രതിനിധികള്‍ തങ്ങളുടെ ശമ്പളവും ഫണ്ടും നാടിന്റെ പുനര്‍നിര്‍മ്മാണത്തിനായി സന്തോഷത്തോടെ നല്‍കിയപ്പോള്‍, രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നയാപൈസ നല്‍കാന്‍ തയ്യാറായില്ല എന്നത് ചരിത്രം രേഖപ്പെടുത്തുമെന്നും വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. നാട് ഒറ്റക്കെട്ടായി നില്‍ക്കേണ്ട അതീവ ഗുരുതരമായ സാഹചര്യത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താനും ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് പ്രചരിപ്പിക്കാനും കോണ്‍ഗ്രസ് നേതാക്കള്‍ മുതിരുന്നത് ദുരന്തബാധിതരോടുള്ള ക്രൂരതയാണെന്നും മന്ത്രി പറഞ്ഞു.

കര്‍ണാടക സര്‍ക്കാര്‍ നല്‍കുന്ന ഔദ്യോഗിക സഹായം പോലും സ്വന്തം ഇടപെടലായി ചിത്രീകരിക്കുന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ദുരന്തത്തേക്കാള്‍ വലുത് പണമാണെന്നും ജനങ്ങളെ വഞ്ചിക്കുന്ന ഈ ‘കളക്ഷന്‍’ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോകില്ലെന്നും മന്ത്രി പറഞ്ഞു. ദുരന്തബാധിതരുടെ കണ്ണുനീരില്‍ ലാഭം കൊയ്യാന്‍ നോക്കുന്നവര്‍ക്ക് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ ഉചിതമായ മറുപടി നല്‍കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

Read more

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രിയങ്കാ ഗാന്ധിയും ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന 7 കോടിയുടെ കോഴ ആരോപണം അങ്ങേയറ്റം ഗൗരവതരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണക്കാരായ പ്രവര്‍ത്തകര്‍ ചോരനീരാക്കി പണിയെടുക്കുമ്പോള്‍, ഡല്‍ഹിയിലെ ശീതീകരിച്ച മുറികളിലിരുന്ന് കോടികള്‍ക്ക് സീറ്റ് കച്ചവടം നടത്തുന്നതാണ് കോണ്‍ഗ്രസ് ശൈലിയെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു. എന്‍.സി.ഇ.ആര്‍.ടി എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ കോടതിയെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ക്കെതിരെയുള്ള സുപ്രീം കോടതിയുടെ കര്‍ശന നിലപാട് സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് വര്‍ഗീയതയോ ഭരണഘടനാ സ്ഥാപന വിരുദ്ധതയോ കടത്തിവിടാന്‍ അനുവദിക്കില്ല. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നതാണ് സംസ്ഥാനത്തിന്റെ നിലപാടെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.