വിദേശത്ത് നിന്ന് എത്തുന്നവരില്‍ രോഗലക്ഷണമുള്ളവര്‍ക്ക് മാത്രം ക്വാറന്റീന്‍

സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും അന്താരാഷ്ട്ര യാത്രിക്കാരെയും കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോനയ്ക്ക് വിധേയമാക്കിയാല്‍ മതിയെന്ന് തീരുമാനം. രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക് മാത്രം സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തുകയുള്ളു. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ഈ തീരുമാനം.

അന്താരാഷ്ട യാത്രികര്‍ യാത്ര കഴിഞ്ഞ് എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണമെന്നാണ് നിലവിലെ മാനദണ്ഡം. ഇത് മാറ്റണമെന്ന നിര്‍ദ്ദേശം ആരോഗ്യവിദഗ്ധ സമിതി മുന്നോട്ട് വച്ചിരുന്നു. ഇത് യോഗം അംഗീകരിക്കുകയായിരുന്നു. അതേസമയം റാപ്പിഡ് ടെസ്റ്റ് അടക്കമുള്ളവയ്ക്ക് വിമാനത്താവളങ്ങളില്‍ അന്യായമായ നിരക്ക് ഈടാക്കുന്ന സ്ഥിതി പാടില്ലെന്ന് യോഗം നിര്‍ദ്ദേശിച്ചു. പ്രവാസികള്‍ക്ക് താങ്ങാനാവുന്ന നിരക്ക് മാത്രം ഏര്‍പ്പെടുത്താവൂ എന്നും, വേണ്ട നടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനേ നിര്‍ദ്ദേശം നല്‍കി.