പരീക്ഷ എഴുതാന്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കര്‍ണാടകയില്‍ ക്വാറന്റീന്‍ ഇളവ്

കേരളത്തിൽ നിന്നും പരീക്ഷ എഴുതാന്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ ഇളവ് അനുവദിച്ച്‌ കര്‍ണാടക. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി രക്ഷിതാക്കളില്‍ ഒരാളോടൊപ്പം എത്തി പരീക്ഷ എഴുതി മൂന്ന് ദിവസത്തിനകം തിരിച്ചുപോകുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്ന് കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു.

ഈ മാസം നടക്കാനിരിക്കുന്ന വിവിധ പരീക്ഷകള്‍ കണക്കിലെടുത്താണ് ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ എന്ന നിബന്ധനയില്‍ കര്‍ണാടക ആരോഗ്യ വകുപ്പ് ഇളവ് നല്‍കുന്നത്. അതേസമയം കര്‍ണാടകയില്‍ സ്ഥിരം വിദ്യാര്‍ഥികള്‍ ആയവര്‍ക്ക് ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ ഇളവില്ല. ഇവര്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ ഒരുക്കണം. ഏഴാം ദിവസം വിദ്യാര്‍ഥികളെ കോവിഡ് പരിശോധനക്ക് വിധേയരാക്കി ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ കോളേജില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ.

കേരളത്തില്‍ നിന്ന് ഹൃസ്വ സന്ദര്‍ശനത്തിന്( മൂന്നു ദിവസം ) എത്തുന്നവര്‍ക്കും അടിയന്തര (മരണം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍) യാത്രക്കാര്‍ക്കും വിമാനയാത്രയ്ക്ക് എത്തുന്നവര്‍ക്കും ഇളവ് ബാധകമാണ്. എന്നാല്‍ ആര്‍ടിപി- പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് ഉത്തരവില്‍ പറയുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍, കര്‍ണാടക വഴി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍, രണ്ടു വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ എന്നിവരെയും പുതിയ ഉത്തരവ് പ്രകാരം നിര്‍ബന്ധിത ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കും ഇത് ബാധകമാണ്. കേരളത്തില്‍ നിന്ന് എത്തുന്ന ഇളവ് അനുവദിച്ചവര്‍ ഒഴികെയുള്ളവര്‍ക്ക് ഏഴുദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.ഏഴാമത്തെ ദിവസം ആര്‍ടി- പിസിആര്‍ പരിശോധന എടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.

കേരളത്തില്‍ നിന്നെത്തുന്ന തൊഴിലാളികള്‍ക്കായി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് ആവശ്യമായ നടപടികള്‍ അതത് സ്ഥാപനങ്ങള്‍ സ്വീകരിക്കണം. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ ആരെയും അനുവദിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.

Read more

സംസ്ഥാനന്തര യാത്രയ്ക്ക് വിലക്ക് പാടില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ഈ പശ്ചാത്തലത്തില്‍ ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാരിന് ചീഫ് സെക്രട്ടറി വി പി ജോയ് കത്തയച്ചിട്ടുണ്ട്.