പി വി അൻവർ സ്വതന്ത്ര സ്ഥാനാർത്ഥി; അന്‍വറിന്റെ ഒരു സെറ്റ് പത്രിക തള്ളി

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. പി വി അന്‍വര്‍ നല്‍കിയ ഒരു സെറ്റ് പത്രിക തള്ളിയതോടെയാണ് തീരുമാനം. പത്രികയില്‍ സാങ്കേതിക പിഴവുണ്ടായെന്നാണ് സൂചന. അതേസമയം പത്രികയില്‍ പുനപരിശോധന വേണമെന്ന് പി വി അന്‍വര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി അന്‍വറിന് മത്സരിക്കാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരിക്കുന്നത്. ഈ സാങ്കേതിക തടസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സൂക്ഷ്മ പരിശോധനാവേളയില്‍ പത്രിക തള്ളിയത്. ഇതോടെ അന്‍വറിന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള സാധ്യത അടഞ്ഞു. അതേസമയം അൻവറിന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാം.

ഇക്കഴിഞ്ഞ ദിവസമാണ് ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ അന്‍വര്‍ ഒരു മുന്നണി രൂപീകരിച്ചത്. പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിന് കേരളത്തില്‍ രജിസ്‌ട്രേഷന്‍ ഇല്ലെന്നത് ഇന്നലെ തന്നെ ചില പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നു. പി വി അന്‍വര്‍ നല്‍കിയ ഒരു സെറ്റ് പത്രിക തള്ളിയതോടെ പാര്‍ട്ടിയുടെ പേരോ ചിഹ്നമോ ഉപയോഗിച്ച് അന്‍വറിന് ഇനി പ്രചരണം നടത്താന്‍ സാധിക്കില്ല. അതേസമയം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഉള്‍പ്പെടെ കേരളത്തിലെത്തിച്ച് പ്രചാരണം നടത്താനുള്ള അന്‍വറിന്റെ നീക്കങ്ങള്‍ കൂടിയാണ് ഇതോടെ അവതാളത്തിലായിരിക്കുന്നത്.