ജെയിക്കിന് നാട്ടുകാര്‍ നല്‍കിയ വില 41644 വോട്ട്; യുവ നേതാവിന് മുഖത്തേറ്റ പ്രഹരം; സിന്ധു ജോയി പിടിച്ച വോട്ട് പോലും നേടാനായില്ല; തോല്‍വിയില്‍ പുതുപ്പള്ളിയില്‍ ഹാട്രിക്ക്

പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങി സിപിഎം സ്ഥാനാര്‍ത്ഥി ജെയിക്ക് സി തോമസ്. മണ്ഡലത്തിനുള്ളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായിട്ടും ഒരു തവണ പോലും ചാണ്ടി ഉമ്മന് വെല്ലുവിളി ഉയര്‍ത്താതെ ജയിക്ക് കീഴടങ്ങുകയായിരുന്നു. 2006 ഉമ്മന്‍ ചാണ്ടിയോട് ഏറ്റുമുട്ടിയ മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാര്‍ത്ഥിയായ സിന്ധുമോള്‍ നേടിയ 45047 വോട്ടിന്റെ അടുത്ത് പോലും ജെയിക്കിന് എത്താനായില്ല.

മണ്ഡലത്തില്‍ ഏറ്റവും കുറവ് വോട്ട് നേടിയ സ്ഥാനാര്‍ത്ഥി എന്നുള്ള റെക്കോര്‍ഡ് 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ത്ഥിയും അധ്യാപികയുമായ സുജ സൂസണ്‍ ജോര്‍ജിനായിരുന്നു. 2011 ലെ തിരഞ്ഞെടുപ്പില്‍ 117060 ജനങ്ങളാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. 74.46 ശതമാനം വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. അന്ന് 69922 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമ്മന്‍ ചാണ്ടി നേടിയത്. സിപിഎം സ്ഥാനാര്‍ത്ഥിയായ സുജ സൂസണ്‍ ജോര്‍ജ് 36667 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ബിജെപി സ്ഥാനാര്‍ത്ഥി പി സുനില്‍ കുമാര്‍ 6679 വോട്ടുകളും നേടിയിരുന്നു. 33,255 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് അന്ന് ഉമ്മന്‍ ചാണ്ടി നേടിയത്. ഇതായിരുന്നു പുതുപ്പള്ളിയിലെ ഇതുവരെ ഉണ്ടായിരുന്ന ഏറ്റവും വലിയ ഭൂരിപക്ഷവും.

ഈ ഭൂരിപക്ഷം മറികടന്നാണ് ചാണ്ടി ഉമ്മന്‍ ഇക്കുറി 36454 വോട്ടുകള്‍ നേടി വിജയം ഉറപ്പിച്ചത്. ജെയ്ക്കിന് പുതുപ്പള്ളി മണ്ഡലത്തില്‍ ഇതു മൂന്നാം തോല്‍വിയാണ്. ഇക്കുറിയിലേതാണ് അതില്‍ ഏറ്റവും ദയനീയമായ തോല്‍വി.

2016ലാണ് ജെയ്ക്ക് സി തോമസ് ആദ്യമായി പുതുപ്പള്ളി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. ഉമ്മന്‍ ചാണ്ടിയെ അന്നു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇലക്ഷനില്‍ 134055 വോട്ടുകള്‍ രേഖപ്പെടുത്തിയപ്പോള്‍ ഉമ്മന്‍ ചാണ്ടി 71597 വോട്ടുകളും ജെയ്ക് സി തോമസ് 44505 വോട്ടുകളുമാണ് നേടിയത്. അന്ന് 27092 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ ചാണ്ടി വിജയിച്ച് കയറിയത്.

2021ലെ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മികച്ച പോരാട്ടമാണ് ജെയ്ക്ക് സി തോമസ് കാഴ്ച വെച്ചത്. അന്നു ഉമ്മന്‍ ചാണ്ടിക്ക് 61606 വോട്ടുകള്‍ നേടാന്‍ മാത്രമെ സാധിച്ചുള്ളൂ. ജെയിക്ക് സി തോമസ് 53379 വോട്ടുകള്‍ നേടി ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുത്തനെ ഇടിച്ചിരുന്നു. 8,227 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മാത്രമാണ് ഉമ്മന്‍ ചാണ്ടിക്ക് ജയിക്കാനായത്. യാക്കേബായ സഭ ഒന്നടങ്കം ഉമ്മന്‍ ചാണ്ടിക്ക് എതിരെ നിന്നതോടെയാണ് ജയിക്കിന് മികച്ച മത്സരം കാഴ്ചവെയ്ക്കാനായത്.

Read more

കഴിഞ്ഞ തവണ ജെയ്ക്ക് ഉയര്‍ത്തിയ വെല്ലുവിളി കണക്കുകൂട്ടിയാണ് ഇക്കുറി സിപിഎം മത്സരത്തിന് ഇറങ്ങിയത്. എന്നാല്‍, ഈ കണക്കുകള്‍ എല്ലാ അട്ടിമറിച്ചും ജെയിക്കിനെ ബഹുദൂരം പിന്തള്ളിയുമാണ് ചാണ്ടി ഉമ്മന്‍ ജയിച്ച് കയറിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നില്‍ നിന്ന് നയിച്ചതിരഞ്ഞെടുപ്പ് കൂടിയായിരുന്നുഇത്. ചാണ്ടി ഉമ്മന്‍ തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ സിപിഎം ശക്തികേന്ദ്രങ്ങളില്‍ ജെയ്ക്ക് തകര്‍ന്നടിഞ്ഞു. ഒറ്റ ബൂത്തില്‍ മാത്രമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് ലീഡ് നേടിയത്. മീനടം ഗ്രാമപഞ്ചായത്തിലെ 153-ാം ബൂത്തിലാണ് 165 വോട്ടിന്റെ ലീഡ് ജെയ്ക് പിടിച്ചത്.