ഗോ സംരക്ഷണം ഇനി ''പഞ്ചാബ് മോഡല്‍''; കിസാന്‍ റെയില്‍ പദ്ധതിയില്‍ കേരളത്തിലേക്ക് വൈക്കോല്‍ എത്തിക്കും; ഭഗവത് മാനുമായി കരാര്‍ ഒപ്പിട്ടു

കന്നുകാലി പരിചരണത്തില്‍ പഞ്ചാബിനെ മാതൃകയാക്കാന്‍ കേരളം. ഇതിന്റെ ഭാഗമായി കേരള കാലിത്തീറ്റ കോഴിത്തീറ്റധാതുലവണ മിശ്രിത നിയമം 2019 നടപ്പാക്കുന്നതിനു മുന്നോടിയായി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ നേതൃത്വത്തില്‍ 21അംഗ സംഘം പഞ്ചാബ് സന്ദര്‍ശിച്ചു. പഞ്ചാബില്‍ വിജയപ്രദമായി നടപ്പാക്കിയ കാലിത്തീറ്റ കോഴിത്തീറ്റ ധാതുലവണ മിശ്രിത നിയമത്തിന്റെ പ്രായോഗിക വശങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കുകയും പരസ്പര സഹകരണം ഉറപ്പാക്കുകയുമാണ് സന്ദര്‍ശന ലക്ഷ്യം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മന്നുമായും, മൃഗസംരക്ഷണ വകുപ്പു മന്ത്രി ലളിത് സിങ്ങ് ഭുല്ലാറുമായും മന്ത്രി ജെ ചിഞ്ചുറാണിയും സംഘവും ചര്‍ച്ചകള്‍ നടത്തി.

പാലുല്‍പാദനത്തില്‍ പഞ്ചാബിനു പിറകില്‍ രണ്ടാം സ്ഥാനത്തുള്ള കേരളത്തിലെ ലക്ഷക്കണക്കിനു കര്‍ഷകരുടെ ഉപജീവനമാര്‍ഗമാണ് ക്ഷീരമേഖല. കേരളത്തില്‍ ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നം ഗുണമേന്‍മയുള്ള കാലിത്തീറ്റയുടെ ലഭ്യതക്കുറവും ഉയര്‍ന്ന വിലയുമാണ്. കന്നുകാലികള്‍ക്ക് നല്‍കുന്ന പച്ചപ്പുല്ലിന്റേയും വൈക്കോലിന്റേയും ലഭ്യതക്കുറവും കേരളത്തില്‍ ക്ഷീരമേഖലയെ സാരമായി ബാധിയ്ക്കുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ കിസാന്‍ റെയില്‍ പദ്ധതി ഉപയോഗപ്പെടുത്തി പഞ്ചാബില്‍ നിന്നും വൈക്കോല്‍ കേരളത്തിലേയ്ക്ക് എത്തിയ്ക്കുന്നതിന് പരസ്പര ധാരണയായതായും മന്ത്രി അറിയിച്ചു. കാലിത്തീറ്റ കോഴിത്തീറ്റ ധാതുലവണ മിശ്രിതം എന്നിവയുടെ നിര്‍മ്മാണത്തില്‍ പരസ്പര സഹകരണം സാധ്യമാണെന്നും മന്ത്രി അറിയിച്ചു. ദേശീയതലത്തില്‍ ആളോഹരി പാല്‍, മുട്ട ഉല്‍പാദനത്തില്‍ ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന പഞ്ചാബിലെ സന്ദര്‍ശനത്തിലൂടെ കേരളത്തിലെ ക്ഷീരമേഖലയ്ക്കു പുത്തനുണര്‍വ് പകരുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിയ്ക്കുന്നതിന് സഹായകരമായെന്നും മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു.