'തെറ്റ് ഏറ്റുപറഞ്ഞ് കോടതിയില്‍ മാപ്പിരക്കും', പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് കണ്ടെത്തി

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തി. കേസില്‍ നിര്‍ണ്ണായക തെളിവായ കത്താണ് സുനിയുടെ സഹതടവുകാരനായ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. 2018 മെയ് 7നാണ് ജയിലില്‍ നിന്ന് സുനി കത്തെഴുതിയത്. ചെയ്ത തെറ്റ് ഏറ്റുപറഞ്ഞ് കോടതിയില്‍ മാപ്പിരക്കും എന്നാണ് കത്തില്‍ പറഞ്ഞിരുന്നത്.

അഭിഭാഷകരെയും സാക്ഷികളെയും വിലക്ക് എടുത്താലും സത്യം മൂടിവയ്ക്കാന്‍ ആകില്ല എന്ന് കത്തില്‍ പറയുന്നുണ്ട്. കത്ത് ദിലീപിന് കൈമാറാന്‍ കഴിഞ്ഞിരുന്നില്ല. സജിത്തില്‍ നിന്ന് ദിലീപിന്റെ അഭിഭാഷകന്‍ കത്ത് വാങ്ങി ദിവസങ്ങള്‍ക്ക് ശേഷം തിരികെ നല്‍കിയിരുന്നു.

കത്തിന്റെ ആധികാരികത ഉറപ്പ് വരുത്തുന്നതിനായി അന്വേഷണ സംഘം സുനിയുടെ കൈയക്ഷരത്തിന്റെ സാമ്പിള്‍ ഇന്നലെ  ജയിലില്‍ എത്തി ശേഖരിച്ചിരുന്നു. സാമ്പില്‍ ഉടനെ ഫോറന്‍സിക് പരിശോധനയ്ക്കായി അയക്കും.

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ തുടര്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് കാണിച്ചാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ജാമ്യാപേക്ഷ തള്ളിയത്. ജയിലില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനി ജാമ്യാപേക്ഷ നല്‍കിയത്.