മാസപ്പടിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മറുപടി സത്യവാങ്മൂലവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ. പൊതുതാൽപര്യ ഹർജി തന്നെ ബോധപൂർവം മോശക്കാരിയായി ചിത്രീകരിക്കാനാണെന്ന് സത്യവാങ്മൂലത്തിൽ വീണ പറയുന്നു. കേസിൽ സിബിഐ അന്വേഷണ ആവശ്യം നിൽക്കുന്നതല്ലെന്നും വീണ സത്യവാങ്മൂലത്തിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ മകളായതിനാൽ കേസിൽ പ്രതിയാക്കാൻ ശ്രമിക്കുന്നെന്നും താൻ വിദ്യാസമ്പന്നയായ യുവതിയാണെന്നും സത്യവാങ്മൂലത്തിൽ വീണ പറയുന്നുണ്ട്. സ്വയം ആരംഭിച്ച സംരംഭത്തിന്റെ ഭാഗമായിട്ടുള്ള ഇടപാടുകൾ ഒരു കമ്പനിയും ഒരു വ്യക്തിയും തമ്മിൽ നടന്ന ഇടപാട് മാത്രമാണ് ഇതെന്നും കേസിലേക്ക് തന്നെ വലിച്ചിഴച്ചതാണെന്നും സത്യവാങ്മൂലത്തിൽ വീണ ചൂണ്ടിക്കാണിക്കുന്നു.
മാധ്യമപ്രവര്‍ത്തകൻ എംആര്‍ അജയനാണ് മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹര്‍ജി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തത്. ഈ ഹര്‍ജിയിലാണ് മുഖ്യമന്ത്രിയോടും മകള്‍ വീണയോടും ഹൈക്കോടതി മറുപടി തേടിയത്. സിബിഐ അന്വേഷണത്തെ എതിര്‍ത്ത് മുഖ്യമന്ത്രി സത്യവാങ്മൂലം നല്‍കിയിരുന്നു.