'ഓണകിറ്റിലേക്കുള്ള ഏലക്ക വാങ്ങിയതില്‍ എട്ട് കോടിയുടെ അഴിമതി'; ആരോപണവുമായി പി.ടി തോമസ്

ഓണകിറ്റിലേക്കുള്ള ഏലക്ക വാങ്ങിയതില്‍ അഴിമതി നടന്നെന്ന് ആരോപണം ഉന്നയിച്ച് പി.ടി തോമസ് എം.എല്‍.എ. ഓണകിറ്റിലേക്ക് ഏലക്ക വാങ്ങിയതില്‍ എട്ട് കോടിയുടെ അഴിമതി നടന്നതായാണ് പി.ടി തോമസിൻറെ ആരോപണം.കൃഷിക്കാരില്‍ നിന്ന് ഏലക്ക നേരിട്ട് സംഭരിക്കാതെ നിലവാരം കുറഞ്ഞ ഏലക്ക ഇടനിലക്കാരില്‍ നിന്ന് ഉയര്‍ന്ന വിലക്ക് സ്പ്ലൈക്കോ വാങ്ങിയതായി പി.ടി തോമസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഏലക്ക വാങ്ങുന്നതിലെ ടെണ്ടര്‍ വൈകിപ്പിച്ചത് അഴിമതിക്ക് കളമൊരുക്കാനാണെന്നും ഇതു സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.

 ഓരോ ഓണകിറ്റിലും 20 ഗ്രാം വീതമാണ് ഏലക്ക നല്‍കുന്നത്. 15 ഭക്ഷ്യ വിഭവങ്ങളാണ് ഭക്ഷ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന സൗജന്യ ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.അതെ സമയം ഏലക്ക ഇല്ലാത്തതിനാല്‍ മലയോര മേഖലകളില്‍ സര്‍ക്കാരിന്‍റെ ഓണകിറ്റ് വിതരണം മുടങ്ങി. ഏലക്ക ലഭിക്കാത്തതിനാൽ കിറ്റ് വിതരണം ചെയ്യാൻ സാധ്യമല്ല എന്നാണ് റേഷൻ കടകളിൽനിന്നും ലഭിക്കുന്ന മറുപടി. സംസ്ഥാനത്തെ എല്ലാ കാർഡ് ഉടമകൾക്കും റേഷന്‍ കടകള്‍ വഴിയാണ് ഓണക്കിറ്റ് നൽകുന്നത്. 86 ലക്ഷം റേഷൻ കാർഡ് ഉടമകൾക്കും ഇത്തവണ ഓണത്തിന് മുൻപായി ഓണക്കിറ്റ് ലഭ്യമാക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ആകെ 420.50കോടി രൂപയാണ് സര്‍ക്കാരിന് ഇതിനെല്ലാമായി ചെലവ് പ്രതീക്ഷിക്കുന്നത്.