പിടി സെവനെ നിയന്ത്രണത്തിലാക്കി, മയക്കുവെടിവച്ചത് 50 മീറ്റര്‍ മാത്രം ദൂരെനിന്ന്; ദൗത്യം രണ്ടാംഘട്ടത്തിലേക്ക്

പാലക്കാടിനെ വിറപ്പിക്കുന്ന പി.ടി സെവനെ മയക്കുവെടിവച്ചു നിയന്ത്രണത്തിലാക്കി. കൊമ്പനെ മയക്കുവെടിവച്ചത് 7.10നും 7.15നും ഇടയിലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. പാതിമയക്കത്തിലുള്ള ആനയുടെ തുടര്‍ചലനങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്നും ദൗത്യം വിജയമെന്ന സൂചനയാണ് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.

50 മീറ്റര്‍ മാത്രം ദൂരത്തുനിന്നാണ് പിടി സെവണിനെ മയക്കുവെടിവച്ചത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം മയക്കത്തിലായ ആനയെ കുങ്കിയാനകളെ വെച്ച് നിയന്ത്രണത്തിലാക്കി. ഇപ്പോള്‍ കറുത്തതുണി ഉപയോഗിച്ച് കൊമ്പന്റെ കാഴ്ചമറച്ച ശേഷം കാലുകളില്‍ വടംകെട്ടി ആനയെ ലോറിയിലേക്ക് കയറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ഇന്നലെയും ആനയെ പിടികൂടാനായുള്ള ശ്രമം നടത്തിയെങ്കിലും ഉള്‍ക്കാട്ടിലേക്ക് കയറിയതോടെ മയക്കുവെടി വയ്ക്കാന്‍ സാധിച്ചില്ല. കുങ്കിയാനയെ എത്തിച്ച് ആനയെ തിരിച്ചിറക്കാനും ശ്രമം നടത്തിയിരുന്നു.

Read more

 ചീഫ് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സഖറിയ ആണ് ദൗത്യസംഘത്തിന് നേതൃത്വം നല്‍കുന്നത്. മുത്തങ്ങയില്‍ നിന്ന് വിക്രം, ഭരതന്‍, സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളുടെ സഹായത്തോടെയാണ് പിടി സെവണിനെ നിയന്ത്രണത്തില്‍ നിര്‍ത്തിയിരിക്കുന്നത്. ലോറിയില്‍ പി.ടി സെവണിനെ ധോണിയിലെ കൂട്ടിലെത്തിക്കും.