ബ്രിട്ടോ ചക്രക്കസേരയിലേറിയതിനു കാരണം കർമ്മഫലം, പി.ടിക്ക് അതിൽ പങ്കില്ല: സാബു തൊഴുപ്പാടൻ

എസ്എഫ്‌ഐ നേതാവായിരുന്ന സൈമൺ ബ്രിട്ടോയ്‌ക്ക് കുത്തേറ്റതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് അന്നത്തെ സംഭവങ്ങൾ അറിയാവുന്ന അഭിഭാഷകൻ സാബു തൊഴുപ്പാടൻ. 1983 ഒക്ടോബർ 14 ന് സൈമൺ ബ്രിട്ടോയെ കുത്തിയതിന് പിന്നിൽ അന്നത്തെ കെഎസ് യു നേതാവായിരുന്ന പി.ടി തോമസിനും പങ്കുണ്ടെന്ന് ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കർ എഴുതിയ കുറിപ്പ് പി.ടിയുടെ മരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സാബു തൊഴുപ്പാടൻ സംഭവിച്ച കാര്യങ്ങൾ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിശദീകരിക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം:

വേണ്ടിയിരുന്നില്ല സീന. പറയാതിരിക്കാനാകുന്നില്ല.ബ്രിട്ടോ ചക്രക്കസേരയിലേറിയതിനു കാരണം കർമ്മഫലം മാത്രമാണ്. P.T.ക്ക് അതിൽ റോൾ ഒന്നുമില്ല. പ്രാണരക്ഷാർഥം ജിയോ മാത്യു ബ്രിട്ടോയെ കുത്തിയതിനു P.T . എന്തു പിഴച്ചു? കുത്തു നടക്കുന്നതിനു തൊട്ടു 7 മിനിട്ട് മുമ്പ് ജിയോ മാത്യു കിടന്നിരുന്ന EKM Govt. ആശുപത്രിയിലെ മുറിയിൽ ഞാനുമുണ്ടായിരുന്നു. തലേന്ന് മഹാരാജാസിൽ വച്ച് SFIക്കാർ സംഘം ചേർന്നു ആക്രമിച്ചതിനെ തുടർന്നു ചികിത്സയിലായിരുന്ന ജിയോയെ സന്ദർശിച്ചതാണ്. ഞാൻ ചെല്ലുമ്പോൾ ജിയോയുടെ സുഹൃത്തു മായയും ( MA മലയാളം വിദ്യാർത്ഥിനി. പിന്നീട് ഇരുവരും വിവാഹിതരായി) ഉണ്ടായിരുന്നു. ഞാൻ മുറിയിൽ നിന്നും ഇറങ്ങി KPCC ജംക്ഷനിലേക്കു നടക്കുമ്പോൾ രമേഷ് വർമ്മ, അനിൽ, തുടങ്ങിയ മഹാരാജാസിലെ SFI നേതാക്കളും ബ്രിട്ടോയും സംഘവും മഹാരാജാസിലെ Politics Dept. ലേക്കു ഉണ്ടായിരുന്ന ഗേറ്റിൽ ( അത് ഇപ്പോൾ ഇല്ല ) നിൽക്കുന്നുണ്ടായിരുന്നു.

ബ്രിട്ടോ ഒരിക്കലും മഹാരാജാസിൽ പഠിച്ചിട്ടില്ല എന്നതു ഒരു കാര്യം. അക്കാലത്തു ഏതു കോളേജിലെ വിദ്യാർത്ഥി ആയിരുന്നു എന്ന് എനിക്കറിയില്ല. എങ്കിലും മിക്കവാറും മഹാരാജാസിൽ കാണും . ഞാൻ നടന്നു KPCC ജംംഗ്ഷനിൽ എത്തുമ്പോഴേക്കും ബ്രിട്ടോയ്ക്കു കുത്തേറ്റു. ബ്രിട്ടോയുടെ നേതൃത്വത്തിൽ ജിയോയെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് ജിയോ ഗുസ്തിക്കാരുടെ കൈപ്പൂട്ടിൽ കുരുക്കി പ്രാണരക്ഷാർഥം ബ്രിട്ടോയെ കുത്തിയത്. അതിൽ ഗൂഢാലോചനയും മണ്ണാങ്കട്ടയും ഒന്നുമില്ല. മായയുടെ സാന്നിദ്ധ്യത്തിൽ കരുതിക്കൂട്ടി ആക്രമണം നടത്താൻ മുതിരുമോ എന്നൊരു ചോദ്യം ഉണ്ട്? എന്തായാലും കേരള യൂണിവേഴ്സിറ്റിയുടെ ഗുസ്തി ചാമ്പ്യനും ഹെവി വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യനും 6 അടിക്കു മേൽ ഉയരവും അതിനൊത്ത ശരീരവും ഉള്ള ജിയോയെ ആക്രമിക്കാൻ പോകുമ്പോൾ ബ്രിട്ടോ ഒന്നോർക്കേണ്ട കാര്യമുണ്ടായിരുന്നു. അടി കൊടുക്കാൻ മാത്രമുള്ളതല്ല. ചിലപ്പോൾ വാങ്ങാനും ഉള്ളതാണ്.

ബ്രിട്ടോയുടെ കൈയിലെ കത്തി പിടിച്ചു വാങ്ങി കുത്തി എന്നാണു പൊലീസ് കേസ്. ജിയോ ശാന്തശീലനും നിരുപദ്രവകാരിയും ആണെന്നുള്ളതാണു സത്യം. പിന്നീട് ഞാൻ ജിയോയെ കാണുന്നതു 30 വർഷത്തിനു ശേഷമാണ്. പ്രാണരക്ഷാർത്ഥം എല്ലാത്തിൽ നിന്നും ഒളിച്ചോടി.ഒരർത്ഥത്തിൽ ജീവിതവും സ്വപ്നങ്ങളും കൈക്കുടന്നയിലെ വെള്ളം പോലെ ചോർന്നു പോകുന്ന കാഴ്ച കാണേണ്ടി വന്നവൻ. S.l. സെലക്ഷൻ ലിസ്റ്റിൽ ഇടം പിടിച്ചവൻ ഇന്ന് S. P. റാങ്കിൽ IPS ആയി റിട്ടയർ ചെയ്യുമായിരുന്നു. അക്കാലത്തെ എന്റെ സഹപാഠികളിൽ 2 പേർ IPS കാരായി. കുത്തിയവനും കുത്തേറ്റവനും നഷ്ടങ്ങളുടെ ഭാണ്ഡം പേറി . ഇതിനിടയിലേക്കു പാവം P.T . യെ കൊണ്ടുവരുന്നതിനു പലർക്കും പല ലക്ഷ്യങ്ങളുണ്ടാകും. ജിയോ മാത്യുവിനെ കോടതി വെറുതെ വിട്ടതും സർവ്വരും ഓർക്കണം. ബ്രിട്ടോയും P.T.യും മരിച്ചു പക്ഷേ സത്യത്തിനു മരണമില്ല.

Read more