പി.എസ്.സി കോപ്പിയടിയും നികുതിവെട്ടിപ്പു കേസും മാനക്കേടായെന്ന് പിണറായി വിജയൻ

പി.എസ്.സി കോപ്പിയടി വിവാദം പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് തിരുവനന്തപുരം ജില്ല സമ്മേളനത്തിൽ പിണറായി വിജയൻ പറഞ്ഞു.കോര്‍പ്പറേഷന്‍ നികുതി വെട്ടിപ്പു കേസും നാണക്കേടുണ്ടാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദത്ത് കേസുമായി ബന്ധപ്പെട്ട് ശരിയായ നിലപാട് സ്വീകരിക്കാനായോ എന്ന് ചോദിച്ച പിണറായി വിജയൻ ഇക്കാര്യം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. വിഭാഗീയതയുടെ തുരുത്തുകള്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്കില്‍ ആളെ കൂട്ടലല്ല സംഘടനാ പ്രവര്‍ത്തനമെന്നും സോഷ്യൽ മീഡിയ വ്യക്തി ആരാധനയ്ക്ക് ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.മുൻ എം പി എ സമ്പത്ത് സംഘടന പ്രവര്‍ത്തനത്തില്‍ വേണ്ട ശ്രദ്ധ പുലര്‍ത്തുന്നില്ലെന്ന് സമ്മേളനത്തിൽ വിമർശനം ഉണ്ടായി.

പാര്‍ട്ടി ശക്തികേന്ദ്രങ്ങളായ ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളില്‍ ബിജെപി വളരുകയാണെന്നാണ് സിപിഐഎം ജില്ല സമിതിയുടെ പ്രവർത്തന റിപ്പോര്‍ട്ട് വ്യക്തമാക്കി. ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയത് ഗൗരവത്തിലെടുക്കണമെന്നും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

പാര്‍ട്ടി അനുഭാവി കുടുംബങ്ങള്‍ ബിജെപിയിലേക്ക് പോകുന്നുണ്ടോ എന്ന് പരിശോധിക്കണം. ജാതിസംഘടനകളെ ഉപയോഗിച്ച് പാര്‍ട്ടിയുടെ പരമ്പരാഗത മേഖലകളിലേക്ക് കടന്നുകയറാനുള്ള ബിജെപിയുടെ ശ്രമം തടയണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.