എയ്ഡഡ് സ്‌കൂളുകളിലെ നിയമനം പി.എസ്‌.സിക്ക് വിടാന്‍ തീരുമാനിച്ചിട്ടില്ല; കോടിയേരി

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരോ, ഇടത് മുന്നണിയാ പരിശോധിച്ചിട്ടില്ല. ചില സംഘടനകള്‍ ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ആലോചിച്ച് മാത്രമേ തീരുമാനം എടുക്കൂവെന്നും അദ്ദേഹം പറഞ്ഞു.

എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പിഎസ്‌സിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍ രംഗത്തെത്തിയിരുന്നു. എന്‍സിഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എ കെ ബാലനെ അനുകൂലിച്ചു. അതേസമയം ഇതിനെതിരെ എന്‍എസ്എസും കെസിബിസിയും രംഗത്തെത്തി. ഇതേ തുടര്‍ന്നാണ് കോടിയേരിയുടെ പ്രതികരണം.

അധ്യാപക സംഘടനകളും ചില വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും എയ്ഡഡ് സകൂളുകളിലെ നിയമനം പിഎസ്സിക്ക് വിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഇക്കാര്യം സര്‍ക്കാരോ പാര്‍ട്ടിയോ ആലോചിച്ചിട്ടില്ല. വിഷയത്തില്‍ പ്രായോഗിക വശങ്ങള്‍ പരിശോധിച്ച് അഭിപ്രായങ്ങള്‍ കേട്ടശേഷം ആലോചിച്ച് മാത്രമേ തീരുമാനം എടുക്കുകയുള്ളൂവെന്നാണ് അദ്ദേഹം പറഞ്ഞത്.

എന്നാല്‍ എയ്ഡഡ് സ്‌കൂളുകളിലെ നിയമനം പിഎസ്‌സിക്ക് നല്‍കുന്നതിന് പിന്നില്‍ സിപിഎമ്മിന്റെ ഗൂഢ നീക്കമുണ്ടെന്നും എയ്ഡഡ് സ്ഥാപനങ്ങള്‍ വര്‍ഷങ്ങളായി തുടരുന്ന സേവനം മറക്കരുതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചിരുന്നു.