കോണ്‍ഗ്രസ് പുറത്താക്കിയ പി.എസ് പ്രശാന്ത് സി.പി.എമ്മില്‍ ചേര്‍ന്നു

കോൺഗ്രസിൽ നിന്ന് പുറത്താക്കിയ പി എസ് പ്രശാന്ത് സിപിഐഎമ്മിൽ ചേർന്നു. എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിദ്ധ്യത്തിലാണ് പ്രശാന്ത് സിപിഎമ്മില്‍ ചേരുന്ന വിവരം പ്രഖ്യാപിച്ചത്.

സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന, മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടി എന്ന നിലയിലാണ് സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ആത്മാര്‍ത്ഥതയോടുകൂടി നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി

ഡിസിസി അദ്ധ്യക്ഷ പട്ടികയില്‍ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ടത്. പാലോട് രവിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയിരുന്നു. കെ.സി.വേണുഗോപാലിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചും അദ്ദേഹം രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരുന്നു. വേണുഗോപാല്‍ ബിജെപി ഏജന്റാണെന്നും കോണ്‍ഗ്രസിനെ തകര്‍ക്കുന്നുവെന്നും പ്രശാന്ത് ആരോപിച്ചിരുന്നു. തിരുവനന്തപുരം ഡിസിസി അദ്ധ്യക്ഷനായി തിരഞ്ഞെടുത്ത പാലോട് രവിക്കെതിരെയും പ്രശാന്ത് രംഗത്തെത്തിയിരുന്നു. മുൻ കെപിസിസി സെക്രട്ടറിയായിരുന്നു പി എസ് പ്രശാന്ത്.