'കൈവെട്ടും, കാല്‍വെട്ടും, തലവെട്ടി ചെങ്കൊടി കെട്ടും': അമ്പലപ്പുഴയില്‍ പ്രകോപന മുദ്രാവാക്യവുമായി എച്ച്. സലാം എം.എല്‍.എ

അമ്പലപ്പുഴയില്‍ സിപിഎം പ്രകടനത്തില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിയുമായി എംഎല്‍എ. കൈവെട്ടും, കാല്‍ വെട്ടും, തലവെട്ടി ചെങ്കൊടി കെട്ടും എന്നായിരുന്നു മുദ്രാവാക്യം. എകെജി സെന്റര്‍ ആക്രമണത്തെ തുടര്‍ന്നുള്ള സിപിഎമ്മിന്റെ പ്രതിഷേധ പ്രകടന റാലിയിലായിരുന്നു മുദ്രാവാക്യം വിളി. എച്ച് സലാം എം എല്‍ എയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം.

അതേസമയം എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് നടത്തിയ മാര്‍ച്ചില്‍് ഭീഷണി പ്രസംഗവുമായി സിപിഎം നേതാവും രംഗത്തെത്തിയിരുന്നു. എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താന്‍ ഈ കേഡര്‍ പ്രസ്ഥാനത്തിന് അറിയാമെന്നും സതീശനും സുധാകരനും ഓര്‍ത്തു കളിച്ചാല്‍ മതിയെന്നുമായിരുന്നു പരാമര്‍ശം. സിപിഎം ഏരിയ കമ്മറ്റി അംഗവും മുന്‍ കൗണ്‍സലറുമായ അഡ്വ. ഒ.എം. ഭരദ്വാജ് ആണ് ഭീഷണിയുമായി രംഗത്തെത്തിയത്.

‘ഞങ്ങളും എറിഞ്ഞിട്ടുണ്ട് ,ഇതുപോലെ മതിലില്‍ അല്ല ,ലക്ഷ്യസ്ഥാനത്ത് എറിഞ്ഞ് അവസാനിപ്പിച്ചിട്ടുണ്ട് ,ഞങ്ങള്‍ ചെയ്താല്‍ ഇതുപോലെ പിപ്പിടി കാട്ടല്‍ ആവില്ല എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താന്‍ ഈ കേഡര്‍ പ്രസ്ഥാനത്തിന് അറിയാം ,സതീശനും സുധാകരനും ഓര്‍ത്തു കളിച്ചാല്‍ മതി’ എന്നുമാണ് ഒ.എം. ഭരദ്വാജ് പറഞ്ഞത്.

എകെജി സെന്റര്‍ ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ആക്രമണം നടത്തിയവരെ കണ്ടെത്തി നിയമനത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകര്‍ക്കാനുമുള്ള ശ്രമമാണിത്, ഇത്തരം പ്രകോപനങ്ങള്‍ക്ക് വശംവദരാകാതെ നാട്ടിലെ സമാധാനം സംരക്ഷിക്കാന്‍ ഉയര്‍ന്ന ബോധത്തോടെ മുന്നില്‍ നില്‍ക്കണമെന്ന് മുഴുവന്‍ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു.