മരടില്‍ നാട്ടുകാരുടെ നിരാഹാരം; സമരക്കാരുമായി മന്ത്രി എ.സി മൊയ്തീന്‍ ഇന്ന് ചര്‍ച്ച നടത്തും

മരടില്‍ നിരാഹാരം നടത്തുന്ന സമരക്കാരുമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഇന്ന് ചര്‍ച്ച നടത്തും. പ്രതിഷേധങ്ങളുടെ ഇടയിലും ഫ്‌ളാറ്റ് പൊളിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് ജില്ലാ ഭരണകൂടം. ഫ്‌ളാറ്റ് പൊളിക്കാന്‍ തീരുമാനിച്ച സമയക്രമത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി. ജനുവരി 11, 12 തീയതികളിലായാണ് മരടില്‍ ഒരു ഇരട്ട ഫ്‌ളാറ്റ് സമുച്ചയമടക്കം അഞ്ച് ഫ്‌ളാറ്റ് കെട്ടിടങ്ങള്‍ പൊളിക്കുന്നത്.

നെട്ടൂരിലെ ആല്‍ഫാ സെറീന്‍ ഫ്‌ളാറ്റിന് സമീപം ഇന്നലെയാണ് നാട്ടുകാര്‍ നിരാഹാര സമരം ആരംഭിച്ചത്്. സമരം ശക്തമായ സാഹചര്യത്തിലാണ് മന്ത്രി എ സി മൊയ്തീന്‍ പ്രതിഷേധക്കാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. വൈകുന്നേരം അഞ്ചരയ്ക്ക് തിരുവനന്തപുരത്താണ് യോഗം. അഡീഷണല്‍ ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍, പൊളിക്കല്‍ ചുമതലയുള്ള ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍, പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍, മരട് നഗരസഭാ അദ്ധ്യക്ഷ എന്നിവര്‍ക്കൊപ്പം സമരസമിതിയിലെ രണ്ടുപേരെയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

എന്നാല്‍ പ്രതിഷേധങ്ങള്‍ക്കിടയിലും ഫ്‌ളാറ്റ് പൊളിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ട് പോവുകയാണ് ജില്ലാ ഭരണകൂടം. ഇതിന് മുന്നോടിയായി ബന്ധപ്പെട്ട വകുപ്പുകളുടെ ചുമതലകള്‍ അതാത് വകുപ്പുകളെ അറിയിച്ചതായി കളക്ടര്‍ എസ് സുഹാസ് പറഞ്ഞു.

ഫ്‌ളാറ്റുകളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന ദിവസം ഹര്‍ത്താല്‍ ആചരിക്കാന്‍ നെട്ടൂരിലെ വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്. പൊളിക്കല്‍ നടപടികള്‍ സംബന്ധിച്ച് സിറ്റി പൊലീസ് കമ്മീഷണറുമായും നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നതായി കളക്ടര്‍ അറിയിച്ചു. ഫ്‌ളാറ്റ് പൊളിക്കുന്നതിന് മുമ്പുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ ആറ് മണിക്കൂര്‍ നീളുമെന്നാണ് കണക്കുകൂട്ടല്‍. പിഴവുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്താന്‍ ട്രയല്‍ റണ്ണും നടത്തും.

ഇതിനിടെ, മരടിലെ ആല്‍ഫാ സെറീന്‍ ഇരട്ടസമുച്ചയങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ സാങ്കേതിക അനുമതി നല്‍കി. ഇരുപത്തിയഞ്ചിലേറെ സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണ് അനുമതി. സ്‌ഫോടക വസ്തുക്കള്‍ ഫ്‌ളാറ്റില്‍ എത്തിക്കാന്‍ ജില്ലാ കളക്ടറും അനുമതി നല്‍കിയിട്ടുണ്ട്. സ്‌ഫോടക വസ്തുക്കള്‍ മറ്റന്നാള്‍ എത്തിക്കും. നിലവില്‍ സ്‌ഫോടകവസ്തുക്കള്‍ അങ്കമാലിയിലെ ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഈ മാസം 11ന് വിജയ് സ്റ്റീല്‍സാണ് സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റ് പൊളിക്കുക.