കോട്ടയത്ത് വ്യാപാരിയുടെ മൃതദേഹവുമായി ബാങ്കിന് മുന്നില്‍ പ്രതിഷേധം; ബാങ്ക് ജീവനക്കാരന്റെ ഭീഷണിയെ തുടർന്നാണ് ആത്മഹത്യയെന്ന് ആരോപിച്ച്‌ കുടുംബം

കോട്ടയം അയ്മനത്തെ വ്യാപാരി ജീവനൊടുക്കിയത് ബാങ്കിന്റെ ഭീഷണിമൂലമെന്ന് ആരോപിച്ച്‌ ബാങ്കിന് മുന്നില്‍ മൃതദേഹവുമായി  ബന്ധുക്കളുടെ പ്രതിഷേധം. ബാങ്ക് ജീവനക്കാരന്റെ നിരന്തര ഭീഷണിയെ തുടർന്നാണ്  കോട്ടയത്തെ വ്യാപാരി ബിനു കെസി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.  കർണാടക ബാങ്കിന്റെ കോട്ടയത്തെ ശാഖയുടെ മുൻപിലാണ് ബിനുവിന്റെ മൃതദേഹവുമായി പ്രതിഷേധം നടക്കുന്നത്. വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്നുള്ള കര്‍ണാടക ബാങ്കിന്റെ നിരന്തര ഭീഷണിയിൽ മനംനൊന്താണ് കോട്ടയം അയ്മനം കുടയംപടിയിലെ വ്യാപാരി ബിനു ഇന്നലെ ഉച്ചയോടെ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ബിനുവിന്റെ ബന്ധുക്കളും വ്യാപാര വ്യവസായ സംഘം അംഗങ്ങളും ഒപ്പം ഡിവൈഎഫ്ഐ ഉൾപ്പടെയുള്ള സംഘടനകളും ബാങ്കിന് മുന്നില്‍ പ്രതിഷേധിക്കുന്നുണ്ട്. ബാങ്ക് അധികൃതർക്കെതിരെ നടപടി എടുക്കുംവരെ പ്രതിഷേധം തുടരുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. കുടയംപടി ജങ്ഷനിൽ ചെരിപ്പ് കട നടത്തുകയായിരുന്നു ബിനു.

കർണാടക ബാങ്കിലെ ജീവനക്കാരന്റെ നിരന്തരമായ ഭീഷണിയാണ് ബിനുവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് കുടുംബം ആരോപിച്ചു. രണ്ടു മാസത്തെ കുടിശിക മുടങ്ങിയതിന്റെ പേരിൽ ബാങ്ക് ജീവനക്കാരൻ നിരന്തരം കടയിൽ കയറി ഭീഷണി മുഴക്കിയെന്ന് ബിനുവിന്റെ മകൾ നന്ദന പറഞ്ഞു. ബാങ്കിലെ ജീവനക്കാരനായ പ്രദീപ് എന്ന വ്യക്തിക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്.

മരിച്ചാൽ ഉത്തരവാദി ബാങ്ക് ജീവനക്കാരനെന്ന് ബിനു പറഞ്ഞിരുന്നതായും മകൾ നന്ദന വെളിപ്പെടുത്തി. നിർബന്ധിതമായി കടയിൽ നിന്ന് പണം എടുത്തുകൊണ്ടുപോകുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് കുടുംബം പറയുന്നു. എല്ലാ ദിവസവും ബാങ്കിൽ നിന്നുള്ള ഒരു ഉദ്യോ​ഗസ്ഥൻ കടയിൽ വന്നിരിക്കുമായിരുന്നു. ബാങ്ക് ജീവനക്കാരെ പേടിച്ച് കഴിയുന്ന അവസ്ഥയിലായിരുന്നു ബിനു. തുടർന്നാണ് ഇന്നലെ ഉച്ചയോടെ ബിനു വീട്ടിലെത്തി തൂങ്ങിമരിച്ചത്.

കടയിലേക്കുള്ള ആവശ്യത്തിന് വേണ്ടിയാണ് ബിനു 5 ലക്ഷം രൂപ വായ്പ എടുത്തത്. ഇതിന് മുമ്പും ബിനു ഇതേ ബാങ്കിൽ നിന്ന് രണ്ട് തവണ വായ്പ എടുക്കുകയും കൃത്യമായി തിരിച്ചടക്കുകയും ചെയ്തിട്ടുണ്ട്. മാസം 14000 രൂപയാണ് അടവ് വരുന്നത്. കഴിഞ്ഞ രണ്ട് മാസമായി ഈ തുക അടക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ബാങ്കിലെ ജീവനക്കാരൻ നിരന്തരമായി കടയിലെത്തി ബിനുവിനെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് കുടുംബം പറഞ്ഞു.