നീലക്കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കൂ...വി എസ്

മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കണമെന്ന് വി എസ് അച്യൂതാനന്തന്‍. ഇക്കാര്യമാവശ്യപ്പെട്ട് വി. എസ്. മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും കത്ത് നല്‍കി. ലോകശ്രദ്ധ ആകര്‍ഷിച്ച കുറിഞ്ഞി കാടുകള്‍ക്ക് കത്തി വയ്ക്കുന്ന നടപടി അണിയറയില്‍ ശക്തമായതോടെയാണ് ഇതുവരെ മൗനത്തിലായിരുന്ന വി .എസ് രംഗത്തിറങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്.

മൂന്നാര്‍ കയ്യേറ്റത്തിന് അറുതി വരുത്തുവാന്‍ വി .എസ് സര്‍ക്കാരിന്റെ കാലത്താണ് കൊട്ടക്കാമ്പൂരിലെ കുറിഞ്ഞി കാടുകള്‍ സംരക്ഷിക്കാനായി 3000 ഏക്കര്‍ തിരിച്ചിട്ടത്. എന്നാല്‍ പിന്നീട് ഇതും കൈയ്യേറ്റക്കാര്‍ കീഴടക്കുകയായിരുന്നു. എം പി ജോയ്‌സ് ജോര്‍ജ്ജ് അടക്കമുള്ള വി ഐ പികള്‍ പ്രതികളായതോടെ കൈയ്യേറ്റമൊഴിപ്പിക്കല്‍ പതിവു പോലെ പ്രഹസനമായി. വി എസ് സര്‍ക്കാര്‍ തിരിച്ചിട്ട 3000 ഏക്കറില്‍ 1200 ഏക്കര്‍ കൈയ്യേറ്റക്കാര്‍ക്കായി മാറ്റിയിടാനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്, കൈയ്യേറ്റക്കാര്‍ക്ക് വേണ്ടി എന്നും വാളെടുത്തിട്ടുള്ള മന്ത്രി എം എം മണി അടക്കമുള്ളവരെ ഉള്‍പ്പെടുത്തി മന്ത്രിതല സമിതിക്ക് മുഖ്യമന്ത്രി രൂപം കൊടുത്തതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഇതിനിടെയാണ് ദുരുഹസാഹചര്യത്തില്‍ മുന്നൂറ് ഏക്കര്‍ വരുന്ന കുറിഞ്ഞ കാടുകള്‍ക്ക് തീയിട്ടത്. എന്നാല്‍ ഇത് കാട്ടുതീയെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് അധികൃതര്‍ നടത്തുന്നത്. ഈ സാഹചര്യത്തിലാണ് കുറുഞ്ഞികാടുകളെ സംരക്ഷിക്കാന്‍ വി എസ് തന്നെ രംഗത്തിറങ്ങുന്നത്.