ഓര്‍ഡിനന്‍സ് ഇറക്കുന്നത് ഉന്നത വിദ്യാഭ്യാസ രംഗത്തെ സംരക്ഷിക്കാന്‍: മന്ത്രി ആര്‍. ബിന്ദു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നത് ഉന്നത വിദ്യാഭ്യാസ രംഗത്തെ സംരക്ഷിക്കാനെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു. ഗവര്‍ണറുടെ സമീപകാല ഇടപെടലുകള്‍ സര്‍വകലാശാലകളെ തകര്‍ക്കുന്ന രീതിയിലായിരുന്നെന്നും ഇത് ആശങ്കയ്ക്ക് ഇടയാക്കിയെന്നും ആര്‍.ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

ഭരണഘടന നിര്‍ദേശിക്കുന്ന മാര്‍ഗത്തിലാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടേണ്ടത് ജനാധിപത്യപരമായ മര്യാദയും ഭരണഘടനാപരമായ ചുമതലയുമാണ്. നേരത്തെ നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടുകളിലെല്ലാം മറ്റ് ചുമതലകള്‍ നിര്‍വഹിക്കാന്‍ ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഗവര്‍ണറുടെ സമീപകാല ഇടപെടലുകള്‍ സര്‍വകലാശാലകളെ തകര്‍ക്കുന്ന രീതിയിലായിരുന്നു.

ഭരണപക്ഷത്തിന്റെ തീരുമാനത്തിനോട് പ്രതിപക്ഷം ഒരിക്കലും യോചിക്കാറില്ല. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സര്‍ക്കാറിന് പിടിവാശിയില്ല. ഏതെങ്കിലും കാര്യം സ്വതന്ത്രമായി ചെയ്യാന്‍ സര്‍വകലാശാലയ്ക്ക് കഴിയുന്നില്ല. തെളിമയുളള കാഴ്ചപ്പാടോട് കൂടിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഓര്‍ഡിനന്‍സിനെ പോസറ്റീവായി കാണമെന്നും മന്ത്രി പറഞ്ഞു.

പൊതു സ്വഭാവമുള്ള യൂണിവേഴ്സിറ്റികള്‍ക്ക് ഒരു ചാന്‍സലറും സവിശേഷ സ്വഭാവമുള്ളവയ്ക്ക് ആ മേഖലയിലെ വിദഗ്ധരുമായിരിക്കും വരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.