രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള തീരുമാനം; പ്രിയങ്കാ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്നെന്ന് സൂചന, അന്തിമ തീരുമാനം സോണിയാ ഗാന്ധിയുടെ ആരോഗ്യ സ്ഥിതികൂടി പരിഗണിച്ച്

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സോണിയാഗാന്ധി പങ്കെടുക്കാനുള്ള തീരുമാനം മകള്‍ പ്രിയങ്കാ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്നെന്ന് സൂചന. രാമക്ഷേത്രം ബിജെപിയുടെ രാഷ്ട്രീയ നേട്ടമല്ലെന്ന വാദം ഉന്നയിക്കണമെങ്കില്‍ ചടങ്ങില്‍ പങ്കെടുക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ഉത്തര്‍ പ്രദേശ് ഘടകം വാദിച്ചത്. അതിനോട് പ്രിയങ്ക ഗാന്ധി പിന്തുണ അറിയിച്ചു എന്നാണ് റിപ്പോർട്ട്.

വാരണസിയില്‍ പ്രിയങ്ക പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ കൂടി വരുന്നതിനിടെയാണ് അയോധ്യ രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രിയങ്കയുടെ ചില ഇടപെടലുകളുടെ വിവരങ്ങള്‍ പുറത്തെത്തുന്നത്. യുപിയുടെ ചുമതല വഹിക്കുന്ന നേതാവെന്ന നിലയില്‍ കൂടിയാണ് ഉത്തര്‍പ്രദേശ് ഘടകത്തിന്റെ വാദത്തിന് പ്രിയങ്ക പിന്തുണ നല്‍കുന്നത്.

യുപിയിലെ ഹിന്ദു ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാറുള്ള പ്രിയങ്ക മൃദുഹിന്ദുത്വത്തെ പിന്തുണയ്ക്കുകയാണെന്ന ആക്ഷേപങ്ങള്‍ ശക്തവുമായിരുന്നു.അതേ സമയം പ്രതിഷ്ഠാ ചടങ്ങിൽ സോണിയ ഗാന്ധി പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. സോണിയയുടെ ആരോഗ്യസ്ഥിതികൂടി പരിഗണിച്ചാകും ചടങ്ങിൽ പങ്കെടുക്കണമോയെന്ന് തീരുമാനിക്കുക.