കോവിഡ് പ്രതിസന്ധിയില്‍ സ്വകാര്യ സ്കൂളുകളുടെ ക്രൂരത; ഫീസ് അടയ്ക്കാത്ത വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നും മാറ്റി

കോവിഡ് പ്രതിസന്ധിയല്‍ ഇരട്ടി പ്രഹരമായി ഫീസടക്കാത്ത വിദ്യാര്‍ത്ഥികളെ സ്വകാര്യ സ്കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നും മാറ്റുന്നു. ഈ സാഹചര്യത്തില്‍ മാനസിക പ്രയാസത്തിലാണ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും. മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുമെന്ന പ്രതീക്ഷയില്‍ സ്വകാര്യ സ്കൂളുകളെ ആശ്രയിച്ച നിത്യവരുമാനക്കാരാണ് പ്രതിസന്ധിയിലായത്.

കാസര്‍ഗോഡ് നഗരത്തിലെ ഓട്ടോ ഡ്രൈവറാണ് സലീം. ഇദ്ദേഹത്തിന്‍റെ നാലുമക്കള്‍ പഠിക്കുന്നത് നഗരത്തിലെ പ്രധാനപ്പെട്ട സ്വകാര്യ സ്കൂളില്‍. തനിക്ക് ലഭിക്കാത്ത വിദ്യാഭ്യാസം മക്കള്‍ക്ക് ലഭിക്കണമെന്ന പ്രതീക്ഷയിലാണ് സ്വകാര്യ സ്കൂളില്‍ ചേര്‍ത്തത്. അധിക സമയം ഓട്ടോ ഓടിയാണ് ഫീസ് അടക്കാനുള്ള പണം കണ്ടെത്തുക. ഇങ്ങിനെ മെയ് മാസം വരെയുള്ള മുഴുവന്‍ ഫീസും അടച്ചു.

ഈ അധ്യയന വര്‍ഷത്തെ ആദ്യ ടേം ഫീസ് അടക്കാനായി ഓഫീസില്‍ നിന്നും സമ്മര്‍ദ്ദം തുടങ്ങി. ഫീസ് ഇളവിനായി പലവട്ടം സ്കൂള്‍ ഓഫീസില്‍ കയറി ഇറങ്ങിയിട്ടും ഫലമുണ്ടായില്ല. ഫീസ് അടക്കാത്തതിന്റെ പേരില്‍ കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്നും മാറ്റുകയും ചെയ്തു. ഇതോടെ കുട്ടികള്‍ മാനസികമായി തകര്‍ന്നു. പല സ്കൂളുകള്‍ക്കും ഫീസ് വാങ്ങാനുള്ള തന്ത്രം മാത്രമാണ് ഓണ്‍ലൈന്‍ പഠനമെന്നും ആക്ഷേപമുണ്ട്.