സ്വകാര്യത ഭരണഘടനാപരമായ അവകാശം, എച്ച്ഐവി ബാധിതരുടെ വിവരങ്ങൾ പരസ്യപ്പെടുത്തരുതെന്ന് ഹൈക്കോടതി

സർക്കാർ ധനസഹായത്തിന്റെ പേരിൽ എച്ച്ഐവി ബാധിതരുടെ വിവരങ്ങൾ പരസ്യപ്പെടുത്താനാവില്ലെന്ന് ഹൈക്കോടതി. സർക്കാർ ആനുകൂല്യത്തിനായി അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ സമർപ്പിക്കുമ്പോൾ വിവരങ്ങൾ പരസ്യമാകുന്നുവെന്ന പരാതിയിലാണ് കോടതി നിർദേശം. സ്വകാര്യത ഭരണഘടനാപരമായ അവകാശമാണെന്നും സർക്കാർ ധനസഹായത്തിന്റെ പേരിൽ വിവരങ്ങൾ പരസ്യപ്പെടുത്താനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

സർക്കാർ സഹായത്തിനുള്ള നിലവിലുള്ള ഉത്തരവിൽ സ്വകാര്യതയുമായി ബന്ധപ്പെട്ട് ക്യത്യമായ നിർദേശമില്ല. പുതിയ മാർഗനിർദേശം സംബന്ധിച്ച് സർക്കാർ നടപടി സ്വീകരിക്കണമെന്ന് കോടതി നിർദേശം നൽകി. സഹായത്തിനായി അപേക്ഷിക്കുമ്പോൾ വിവരങ്ങൾ പരസ്യമാകുന്നുവെന്ന് ആരോപിച്ച് എച്ച്ഐവി ബാധിതനായ മലപ്പുറം സ്വദേശിയാണ് കോടതിയെ സമീപിച്ചത്.

എച്ച്ഐവി ബാധിതർക്കായി 6000 രൂപ വീതം ആറുമാസം കൂടുമ്പോൾ സർക്കാർ ധനസഹായം നൽകുന്നുണ്ട്. ഈ സഹായം ലഭ്യമാക്കണമെങ്കിൽ ജില്ലാ കലക്ടർമാർക്ക് അപേക്ഷ നൽകണം. ഇത്തരം അപേക്ഷകൾ അക്ഷയ കേന്ദ്രങ്ങൾ വഴി നൽകുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റും മേൽവിലാസവുമടക്കമുള്ള വിവരങ്ങൾ കൈമാറണം. അതിനാൽ അപേക്ഷ നൽകുമ്പോൾ വിവരങ്ങൾ പരസ്യപ്പെടുന്നുവെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. ഹർജിക്കാരന് ധനസഹായം നൽകാൻ നിർദേശിച്ച കോടതി ഹർജി അടുത്തമാസം മൂന്നിന് പരിഗണിക്കാൻ മാറ്റി.