ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച ലോകായുക്ത ബില്ലിന് അംഗീകാരം; ലോകായുക്തയുടെ അധികാരങ്ങള്‍ ഇനിയില്ല; സര്‍ക്കാരിന് നേട്ടം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്ക് അയച്ച ലോകായുക്ത നിയമഭേദഗതി ബില്ലിന് അംഗീകാരം. ഇതോടെ ലോകായുക്തയുടെ അധികാരം കുറയും. ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയത് സര്‍ക്കാരിന് നേട്ടമായി.

സെക്ഷന്‍ 14 പ്രകാരമുള്ള ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറക്കുന്ന ബില്ലാണ് രാഷ്ട്രപതി അംഗീകരിച്ചത്. ബില്ലിന് അംഗീകാരം ലഭിച്ചതോടെ ലോകായുക്ത കുറ്റക്കാരന്‍ എന്ന് വിധിച്ചാലും ഇനി പൊതുപ്രവര്‍ത്തകനു തല്‍സ്ഥാനത്ത് തുടരാനാകും. ലോക്പാല്‍ ബില്ലിനു സമാനമാണ് ലോകായുക്ത ബില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി ഭവന്‍ ബില്ലിന് അംഗീകാരം നല്‍കിയത്. രാഷ്ട്രപതി ഭവന്‍ തീരുമാനം അനുസരിച്ചു ഇനി ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടും.

ബില്ലിന് അനുമതി ലഭിച്ചതോടെ ഗവര്‍ണറുടെ അപ്പലേറ്റ് അധികാരം ഇല്ലാതാവും. മുഖ്യമന്ത്രിക്കെതിരേ ലോകായുക്ത വിധിയുണ്ടായാല്‍ ഗവര്‍ണര്‍ക്ക് പകരം നിയമസഭയായിരിക്കും അപ്പലേറ്റ് അതോറിറ്റി.

മന്ത്രിമാര്‍ക്കെതിരായ വിധികളില്‍ മുഖ്യമന്ത്രിയും എംഎല്‍എമാര്‍ക്കെതിരായ വിധിയില്‍ സ്പീക്കറുമായിരിക്കും അപ്പലേറ്റ് അതോറിറ്റി. മുഖ്യമന്ത്രിക്ക് എതിരെ ലോകയുക്ത വിധി വന്നാല്‍ നിയമസഭക്ക് പുതിയ ബില്ല് അനുസരിച്ച് തള്ളാനുമാകും.