പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിച്ച പ്രേമചന്ദ്രന്‍ പൊതുസമൂഹത്തോട് മാപ്പ് പറയണം; കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം; ആഞ്ഞടിച്ച് എളമരം കരീം എംപി

നരേന്ദ്രമോദിയുടെ വിരുന്നില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപി പങ്കെടുത്തതില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് എളമരം കരീം എംപി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് ബിജെപി ഇടയ്ക്കിടെ പറയുന്നത് പ്രേമചന്ദ്രനെ കണ്ടുകൊണ്ടാണോ എന്ന് സംശയിക്കണം. ബിജെപി എംപിമാരും ഘടകകക്ഷി എംപിമാരും പങ്കെടുത്ത വിരുന്നിലാണ് എന്‍ കെ പ്രേമചന്ദ്രന്‍ പങ്കെടുത്തത്. സംഭവത്തില്‍ പ്രേമചന്ദ്രന്റെ വിശദീകരണവും കേള്‍ക്കാന്‍ കേരളത്തിന് ആഗ്രഹമുണ്ട്.

ഉത്തരാഖണ്ഡില്‍ മുസ്ലിം സമൂഹത്തിന് നേരെ പൊലീസ് വെടിവയ്പ് ഉണ്ടാകുമ്പോഴാണ് വിരുന്നില്‍ യുഡിഎഫ് എംപി പങ്കെടുക്കുന്നത്. ഇത് കേരളത്തിലെ ജനങ്ങളെ ആകെ ഉത്കണ്ഠപ്പെടുത്തുന്നതാണ്. രാജ്യത്തെ ന്യൂനപക്ഷം വേട്ടയാടപ്പെടുന്ന സമയത്ത് പ്രധാനമന്ത്രിയോടൊപ്പം വിരുന്നില്‍ പങ്കെടുക്കുക എന്നത് ചിന്തിക്കാന്‍ പോലും കഴിയില്ല.

പ്രധാനമന്ത്രി പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെ നഖശിഖാന്തം എതിര്‍ക്കുകയും പ്രതിപക്ഷത്തെ അങ്ങേയറ്റം അധിക്ഷേപിക്കുകയും ചെയ്ത പ്രസംഗം നടത്തിയതിന്റെ പിറ്റേ ദിവസമാണ് വിരുന്ന് സംഘടിപ്പിച്ചത്. ഈ സാഹചര്യത്തില്‍ പ്രേമചന്ദ്രന്‍ പൊതുസമൂഹത്തോട് മാപ്പ് പറയണം. തെറ്റ് തിരുത്താന്‍ തയ്യാറാവണം. സംഭവത്തില്‍ യുഡിഎഫും നിലപാട് പറയണമെന്നും അദേഹം പറഞ്ഞു.