'രാജ്യത്തിന്‍റെ സുരക്ഷിതത്വം കോൺഗ്രസ് അടിയറവയ്ക്കുന്നു', പിഎഫ്ഐയുടെ രാഷ്ട്രീയ മുഖമാണ് എസ്ഡിപിഐ എന്ന് പ്രകാശ് ജാവദേക്കർ

പിഎഫ്ഐയുടെ രാഷ്ട്രീയ മുഖമാണ് എസ്ഡിപിഐ എന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ. തീവ്രവാദ ബന്ധമുള്ള സംഘടനയുടെ സഹായം കോണ്‍ഗ്രസ് സ്വീകരിക്കുകയാണെന്നും രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. ഇത് ഞെട്ടലോടെയാണ് എല്ലാവരും നോക്കിക്കാണുന്നതെന്നും പ്രകാശ് ജാവദേക്കർ കുറ്റപ്പെടുത്തി.

എസ്ഡിപിഐ-കോൺഗ്രസ് ബന്ധത്തിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മറുപടി പറയണമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. എസ്ഡിപിഐ പിന്തുന്ന പ്രഖ്യാപിച്ചിട്ട് കോൺഗ്രസ് ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. രാഹുൽ ഗാന്ധിയും സതീശനും തരൂരും സുധാകരനും ഒക്കെ മൗനത്തിലാണ്. രാജ്യത്തിന്‍റെ സുരക്ഷിതത്വം കോൺഗ്രസ് അടിയറവയ്ക്കുകയാണെന്നും പ്രകാശ് ജാവദേക്കർ കുറ്റപ്പെടുത്തി.

നിയമം മൂലം നിരോധിച്ച തീവ്രവാദ സംഘടനയായ പിഎഫ്ഐയുടെ രാഷ്ട്രീയ മുഖമാണ് എസ്ഡിപിഐ. അത്തരത്തിൽ തീവ്രവാദ ബന്ധമുള്ള എസ്ഡിപിഐയുടെ സഹായം സ്വീകരിക്കുകയാണ് കേരളത്തിലെ ഇരുമുന്നണികളുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. വർഷങ്ങൾ പാരമ്പര്യമുള്ള രാഷ്ട്രീയ കക്ഷിയായ കോൺഗ്രസിന്‍റെ തീവ്രവാദ സംഘടനകളുമായുള്ള ബന്ധം രാജ്യവും കേരളത്തിലെ വോട്ടർമാരും ഞെട്ടലോടെയാണ് കാണുന്നത്.

ആകെ മൊത്തം 3500 ൽ അധികം കേസുകളാണ് പിഎഫ്ഐക്കെതിരെയുള്ളത്. 100ൽ അധികം പിഎഫ്ഐക്കാർ ജയിലിലുമാണ്. കേരളത്തിൽ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും ഈ കൂട്ടുകെട്ടുണ്ട്. കോൺഗ്രസ് പലപ്പോഴും പാകിസ്ഥാന്‍റേയും തീവ്രവാദ സംഘടനകളുടെയും ചൈനയുടെയും ശബ്ദമാകാറുണ്ടെന്നും പ്രകാശ് ജാവദേക്കർ കുറ്റപ്പെടുത്തി.

അതേസമയം എൽഡിഎഫും യുഡിഎഫും തീവ്രവാദികളെ പിന്തുണക്കുന്നതിൽ മത്സരിക്കുകയാണെന്നും പ്രകാശ് ജാവദേക്കർ ആരോപിച്ചു. കോൺഗ്രസ് ബിജെപി കൂട്ടുകെട്ടെന്ന് സിപിഎമ്മും, സിപിഎം ബിജെപി കൂട്ടുകെട്ടെന്ന് കോൺഗ്രസും പറയുന്നു. ഒരു മാസം മുമ്പ് രഞ്ജിത്തിന്‍റെ കൊലപാതികളായ പി എഫ് ഐയുടെ ഗുണ്ടകൾക്ക് വധശിക്ഷ ലഭിച്ചു. ഇവരെയാണ് കോൺഗ്രസും സിപിഎമ്മും പിന്തുണയ്ക്കുന്നതെന്നും കേരളത്തിലെ ജനങ്ങളോടാണ് ബിജെപിക്ക് ധാരണയെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.