പി.പി.ഇ കിറ്റ് അഴിമതി: മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് ലോകായുക്ത നോട്ടീസ്

കോവിഡ് കാലത്ത് പി.പി.ഇ കിറ്റ് വാങ്ങിയതില്‍ അഴിമതിയെന്ന പരാതിയില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക് ലോകായുക്ത നോട്ടീസ്. അന്നത്തെ ആരോഗ്യവകുപ്പ് സെക്രട്ടറിയായിരുന്ന രാജന്‍ ഖോബ്രഗഡേ, കെ.എം.എസ്.സി.എല്‍ എംഡിയായിരുന്ന നവജോത് ഖോസ, ബാലമുരളി, എം.ഡി ദിലീപ് അടക്കമുള്ള 12 പേര്‍ക്കും നോട്ടിസ് അയച്ചിട്ടുണ്ട്.

നിലവിലുള്ളതിനേക്കാള്‍ മൂന്നിരട്ടി വിലയ്ക്ക് പി.പി.ഇ കിറ്റ് വാങ്ങിയതില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് പരാതി. പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടതിനെ തുടര്‍ന്നു ഹര്‍ജി ലോകായുക്ത ഫയലില്‍ സ്വീകരിച്ചു.

ഡിസംബര്‍ മാസം എട്ടിനു ഹാജരാകണമെന്നു ചൂണ്ടികാട്ടിയാണ് നോട്ടീസ് അയച്ചിച്ചിരിക്കുന്നത്. ഇവരുടെ വാദം കേള്‍ക്കുന്നതിനൊപ്പം രേഖകള്‍ പരിശോധിച്ച് ലോകായുക്ത നേരിട്ട് അന്വേഷണം നടത്തും.

കോണ്‍ഗ്രസ് നേതാവ് വീണ എസ്.നായരാണ് അന്വേഷണം ആവശ്യപ്പെട്ട് ലോകായുക്തയെ സമീപിച്ചത്. കോവിഡ് കാലത്ത് പിപിഇ കിറ്റുകളും സര്‍ജിക്കല്‍ ഉപകരണങ്ങളും വാങ്ങിയതില്‍ അഴിമതി നടന്നതായി പരാതിയില്‍ ആരോപിക്കുന്നു.