രാജ്യം വിടാനൊരുങ്ങിയ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍; പിടിയിലായത് കുവൈത്തിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോള്‍

രാജ്യം വിടാനൊരുങ്ങിയ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകന്‍ പൊലീസ് പിടിയിലായി. കുവൈത്തിലേക്ക് കടക്കാനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നെടുമങ്ങാട് തൊളിക്കോട് സ്വദേശി സുല്‍ഫി ഇബ്രാഹിമിനെയാണ് വിമാനത്താവളത്തില്‍ നിന്നും പൊലീസ് പിടികൂടിയത്. വലിയ തുറ പൊലീസാണ് ഇയാളെ വിമാനത്താവളത്തില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് സുല്‍ഫി ഇബ്രാഹിമിനെ എന്‍ഐഎയ്ക്ക് കൈമാറി.

അറസ്റ്റിലായ പിഎഫ്‌ഐ പ്രവര്‍ത്തകനെ വിശദമായ ചോദ്യം ചെയ്യലിനായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ കൊച്ചിയിലേക്ക് കൊണ്ടുപോയി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന് പിന്നാലെ സുല്‍ഫി ഒളിവില്‍ പോയിരുന്നു. ഇയാള്‍ക്കായി നേരത്തേ എന്‍ഐഎ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിനിടെയാണ് ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചത്.

ലുക്ക് ഔട്ട് നോട്ടീസ് നിലവിലുള്ളതിനാല്‍ വിനമാനത്താവളത്തിലെത്തിയ സുല്‍ഫിയെ അധികൃതര്‍ തടഞ്ഞുവച്ചു. ഇതേ തുടര്‍ന്നാണ് വലിയ തുറ പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. സുല്‍ഫി ഇബ്രാഹിം കസ്റ്റഡിയിലായ വിവരം ലഭിച്ചയുടന്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ വലിയ തുറ സ്‌റ്റേഷനിലെത്തി വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.