പൂന്തുറയിലെ സൂപ്പര്‍ സ്പ്രെഡ് വ്യാജ പ്രചാരണമെന്ന് നാട്ടുകാർ; മാസ്‌ക് പോലും ധരിക്കാതെ പ്രതിഷേധവുമായി ജനം തെരുവില്‍

സംസ്ഥാനത്ത് ആദ്യമായി കോവിഡ് 19 സൂപ്പര്‍ സ്പ്രെഡ് ഉണ്ടായ തിരുവനന്തപുരത്തെ പൂന്തുറയിൽ ലോക്ഡൗണ്‍ ലംഘിച്ച് നാട്ടുകാരുടെ പ്രതിഷേധം. പൂന്തുറയിൽ കോവിഡ് പടരുന്നു എന്നത് വ്യാജ പ്രചാരണമെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. ഭക്ഷണ സാധനങ്ങൾ വാങ്ങാൻ പൊലീസ് അനുവദിക്കില്ലെന്ന് പറഞ്ഞ പ്രതിഷേധക്കാർ വിലക്ക് ലംഘിച്ച് റോഡിലിറങ്ങി. പരിശോധനയ്ക്കായി എത്തിയ ആരോഗ്യപ്രവര്‍ത്തകരെ നാട്ടുകാര്‍ തടഞ്ഞുവെന്നാണ് റിപ്പോർട്ട്. മാസ്‌ക് പോലും ധരിക്കാതെ നൂറ് കണക്കിനാളുകളാണ് തെരുവിലിറങ്ങിയത്. പൂന്തുറയില്‍ പരിശോധിച്ച 500 സാമ്പിളുകളില്‍ 115 എണ്ണത്തിലും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് കർശന ലോക്ഡൗൺ പ്രഖ്യാപിച്ചത്.

പൂന്തുറ മാത്രമല്ല മാണിക്യവിളാകത്തും വലിയ പള്ളിയിലും എല്ലാം കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടും പൂന്തുറ വാര്‍ഡിൽ മാത്രം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും അവശ്യ സാധനങ്ങൾ പോലും കിട്ടാനില്ലെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം. തൊട്ടടുത്ത പ്രദേശത്തെ കടകളിൽ പോയി സാധനങ്ങൾ വാങ്ങാൻ പോലും പൊലീസ് അനുമതി നൽകുന്നില്ലെന്നാണ് പരാതി. ഇതാണ് വാക്കേറ്റത്തിനും പൊലീസിനെതിരായ പ്രതിഷേധങ്ങൾക്കും എല്ലാം കാരണമായത്.

അടുത്തടുത്ത് ആളുകൾ തിങ്ങിപ്പാര്‍ക്കുന്ന തീരദേശമേഖലയാണ്. അതുകൊണ്ട് രോഗവ്യാപന സാദ്ധ്യത വളരെ കൂടുതലാണെന്നാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും വിലയിരുത്തുന്നത്.അവശ്യ സാധനങ്ങളോ അത്യാവശ്യ ചികിത്സയോ പോലും കിട്ടാത്ത സാഹചര്യമാണ് ഉള്ളതെന്നാണ് നാട്ടുകാരുടെ ആരോപണം. പൂന്തുറയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിനായി പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.