വാല്‍പ്പാറ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവെന്ന് പൊള്ളാച്ചി ആര്‍ടിഒ; 'മോശം കാലാവസ്ഥയോ കാഴ്ച്ചക്കുറവോ ഉണ്ടായിരുന്നില്ല, അമിത ബ്രേക്ക് ഉപയോഗം അപകടത്തിലേക്ക് നയിച്ചു'

വാല്‍പ്പാറയില്‍ 9 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവെന്ന് പൊള്ളാച്ചി ആര്‍ടിഒ. അമിത ബ്രേക്ക് ഉപയോഗവും അപകടത്തിലേക്ക് നയിച്ചുവെന്ന് പൊള്ളാച്ചി ആര്‍ടിഒ വ്യക്തമാക്കി. മോശം കാലാവസ്ഥയോ കാഴ്ച്ചക്കുറവോ ഉണ്ടായിരുന്നില്ലെന്നും ആര്‍ടിഒ സെഞ്ചഴിയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എല്‍പി സ്‌കൂളില്‍നിന്നുള്ള സംഘം യാത്രചെയ്ത വാനാണ് നിയന്ത്രണംവിട്ടു വാല്‍പാറ പൊള്ളാച്ചി ചുരം റോഡില്‍ 300 അടി താഴ്ചയിലേക്കു മറിഞ്ഞ് 7 സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ 9 പേര്‍ മരിച്ചത്. 4 പേര്‍ക്കു പരുക്കേറ്റു. 3 പേരുടെ നില ഗുരുതരമാണ്. പൊള്ളാച്ചി ആശുപത്രിയില്‍ വെച്ചാണ് ഒമ്പത് പേരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തീകരിച്ചത്.

പ്രധാനാധ്യാപിക അജിത (54), അധ്യാപകരായ റംല (52), സുഹറ (43), ആശ (41), അബ്ദുല്‍ മജീദ് (43), ഭാര്യ റുഖിയ (39), പാചകത്തൊഴിലാളി സാജിത (45), സുഹറയുടെ മകന്‍ ചെറുകുളമ്പ് ഐകെടിഎച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാര്‍ഥി ഹിഷാം (12), സമീപ സ്‌കൂളായ പാങ്ങ് ജിയുപിഎസിലെ അധ്യാപിക ഷക്കീന (37) എന്നിവരാണു മരിച്ചത്. അപകടത്തില്‍പെട്ട വാനിന്റെ ഡ്രൈവര്‍ മുഹമ്മദ് ഫാഹിസ് (22) ഉള്‍പ്പെടെ 3 പേരാണ് ചികിത്സയിലുള്ളത്.