ക്ഷേത്ര ഭരണസമിതിയില്‍ രാഷ്ട്രീയക്കാരെ ഉള്‍പ്പെടുത്തരുത്: ഹൈക്കോടതി

ക്ഷേത്ര ഭരണസമിതിയില്‍ രാഷ്ട്രീയക്കാരെ ഉള്‍പ്പെടുത്തുന്നതിരെ ഹൈക്കോടതി ഉത്തരവ് . മലബാര്‍ ദേവസ്വത്തിന് കീഴിലുള്ള ഒറ്റപ്പാലം പൂക്കോട്ട് കാളിക്കാവ് ക്ഷേത്ര ഭരണസമിതിയില്‍ സിപിഐഎം പ്രാദേശിക നേതാക്കളെ ഉള്‍പ്പെടുത്തിയതിനെതിരായ ഹര്‍ജിയിലാണ് ഉത്തരവ്.

ഹൈക്കോടതിയുടെ വിധി മലബാര്‍ ദേവസ്വത്തിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ബാധകമായിരിക്കും. ക്ഷേത്ര ഭരണസമിതികളില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകരെ നിയമിക്കരുതെന്ന് ഉത്തരവിലുണ്ട്.

പൂക്കോട് കാളിക്കാവ് ക്ഷേത്ര ഭരണസമിതിയിലേക്ക് സിപിഐഎം, ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളായ അശോക് കുമാര്‍, രതീഷ്, പങ്കജാക്ഷന്‍ എന്നിവരെ തെരഞ്ഞെടുത്തത് അസാധുവാണെന്ന് കോടതി കണ്ടെത്തി.

ഡിവൈഎഫ്ഐ രാഷ്ട്രീയ സംഘടനയല്ലെന്ന വാദവും കോടതി തള്ളിക്കളഞ്ഞു. ക്ഷേത്രങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റിമാരായി സജീവ രാഷ്ട്രീയത്തിലുള്ളവരെ നിയമിക്കരുതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കാളിക്കാവ് ക്ഷേത്രത്തിലെ ട്രസ്റ്റി നിയമനത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഈ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.