വിസ്മയയുടെ മരണം; മുകേഷിനെ വീണ്ടും ചോദ്യം ചെയ്യും, കിരണിൻറെ കസ്റ്റഡിക്കായി പൊലീസ്

കൊല്ലത്തെ വിസ്മയയുടെ മരണത്തിൽ കിരണിന്‍റെ സഹോദരി ഭര്‍ത്താവ് മുകേഷിനെ വീണ്ടും ചോദ്യം ചെയ്യും. മുകേഷിനെ ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് എല്ലാ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു വരികയാണ്. കിരണ്‍ മര്‍ദ്ദിച്ചിരുന്നതായി വിസ്മയ സുഹൃത്തുകളുടും സഹപാഠികളോടും പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിൽ അന്വേഷണ സംഘം ഇവരുടെ മൊഴി രേഖപ്പെടുത്തും.

ഈ മൊഴികൾ വിശദമായി പരിശോധിച്ച ശേഷമാകും കിരണിന്റെ കുടുംബാംഗങ്ങളെ കേസിൽ പ്രതിചേർക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് ഉദ്യോഗസ്ഥർ കടക്കുക.

പ്രതി കിരൺകുമാറിനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ്  ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. വിസ്മയയുടെ മരണത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പൊലീസിനു ലഭിച്ചിട്ടുണ്ടെങ്കിലും പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷമേ ആത്മഹത്യയാണോ കൊലപാതകമാണോ എന്നതിൽ വ്യക്തത വരുകയുള്ളു.

കിരണിന്‍റെ കുടുംബാംഗങ്ങള്‍ക്ക് വിസ്മയയുടെ മരണത്തില്‍ പങ്കുണ്ട് എന്ന അരോപണം ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുഹൃത്തുകളുടെയും സഹപാഠികളുടെയും മൊഴി നിര്‍ണായകമാണ്. ഇപ്പോൾ കൊട്ടാരക്കര സബ് ജയിലിലുള്ള കിരണിനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ്  ശാസ്താംകോട്ട കോടതിയിലാവും കസ്റ്റഡി അപേക്ഷ സമർപ്പിക്കുക.

വിസ്മയ മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഭർത്താവ് കിരൺ കുമാറും ബന്ധുക്കളും നടത്തിയ മൊബൈൽ ഫോൺ വിളികളുടെ വിശദാംശങ്ങളും ശേഖരിക്കാൻ അന്വേഷണ സംഘം നടപടി തുടങ്ങിയിട്ടുണ്ട്. ചടയമംഗലം പൊലീസ് ജനുവരിയിൽ ഒത്തുതീർപ്പാക്കിയ മർദ്ദനക്കേസ് പുനരന്വേഷിക്കണമെന്ന വിസ്മയയുടെ കുടുംബത്തിന്‍റെ ആവശ്യം പൊലിസ് പരിശോധിക്കുന്നുണ്ട്.

അതേസമയം വിസ്മയയുടെ നിലമേലിലെ വീട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്ന്  സന്ദർശിക്കും.