ചോദ്യം ചെയ്യലിന് പിടിതരുന്നില്ല, സിന്ധു സൂര്യകുമാര്‍ അടക്കമുള്ളവര്‍ ഒളിവിലെന്ന് പൊലീസ്; ഏഷ്യാനെറ്റ് ന്യൂസിനെതിരെയുള്ള അന്വേഷണം വഴിമുട്ടി

വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജഅഭിമുഖം തയാറാക്കിയെന്ന് പരാതിയില്‍ അന്വേഷണം വഴിമുട്ടി. ആരോപണ വിധേയരായ ഏഷ്യാനെറ്റ് ന്യൂസിലെ എഡിറ്റോറിയല്‍ ടീം അങ്കങ്ങള്‍ ഒളിവിലാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
ചാനല്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റെസിഡന്റ് എഡിറ്റര്‍ കെ ഷാജഹാന്‍, വീഡിയോ ചിത്രീകരിച്ച റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ് എന്നിവരെ ഇതുവരെ ചോദ്യം ചെയ്യാനായിട്ടില്ലെന്നും പൊലീസ് പറയുന്നു.

ഇവരുടെ ജാമ്യാപേക്ഷ നാളെയാണ് കോടതി വീണ്ടും പരിഗണിക്കുന്നത്. ജാമ്യം ലഭിച്ചതിന് ശേഷം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കാന്‍ മൂവരും ചാനലില്‍ നിന്ന് മാറിനില്‍ക്കുകയാണ്.

കേസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ് കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാര്‍ച്ച് 15ലേക്ക് മാറ്റിയത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ ജീവനക്കാരുടെ അറസ്റ്റ് പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പോക്സോ സെക്ഷന്‍ 21, വ്യാജരേഖ ചമക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് കേസ് എടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും 4 പ്രതികളും ഇതുവരെ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായിട്ടില്ല.

പി വി അന്‍വര്‍ എംഎല്‍എയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പോക്‌സോ, വ്യാജരേഖ ചമക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2022 നവംബറില്‍ ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടില്‍ പതിനാലുകാരിയുടേതായി ചിത്രീകരിച്ച അഭിമുഖം വ്യാജമാണെന്നായിരുന്നു പി വി അന്‍വര്‍ എംഎല്‍എയുടെ പരാതി.