കൂത്തുപറമ്പിലേത് രാഷ്ട്രീയ കൊലപാതകം; പത്തു പേരെ തിരിച്ചറിഞ്ഞതായി പൊലീസ്

കണ്ണൂര്‍ കൂത്തുപറമ്പില്‍ മുസ്‍ലിം ലീഗ് പ്രവര്‍ത്തകനെ വധിച്ചത് രാഷ്ട്രീയ കൊലപാതകമാണെന്ന് പ്രാഥമിക നിഗമനം. പത്തു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ പേര്‍ക്കു ബന്ധമുള്ളതായി സംശയിക്കുന്നതായും ജില്ലാ പൊലീസ് മേധാവി ആര്‍ ഇളങ്കോവന്‍ പറഞ്ഞു.

ഇതുവരെയുള്ള വിവരം കൊലപാതകത്തിനു പിന്നില്‍ രാഷ്ടീയമാണെന്നാണ്. രാഷ്ട്രീയ കൊലപാതകമാണോ അല്ലയോ എന്ന് കൂടുതല്‍ അന്വേഷണത്തിന് ശേഷം വ്യക്തമാക്കാമെന്ന് കമ്മീഷണര്‍ പറഞ്ഞു. പത്തു പേരെ തിരിച്ചറിഞ്ഞതായും ഒരാളെ കസ്റ്റഡിയില്‍ എടുത്തതായും പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. കസ്റ്റഡിയില്‍ ഉള്ളയാളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. അ‌ന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കുമെന്നും പൊലീസ് മേധാവി പറഞ്ഞു.

വോട്ടെടുപ്പ് അവസാനിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു ആക്രമണം. കൂത്തുപറമ്പ് പുല്ലൂക്കരയിലെ പാറാല്‍ മന്‍സൂര്‍ (22) ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ മുഹസിനും വെട്ടേറ്റിരുന്നു. സിപിഎം ആണ് ആക്രമണത്തിന് പിന്നിലെന്ന് ലീഗ് ആരോപിച്ചു.സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസിയായ ഷിനോസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് കൂത്തുപറമ്പ് മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

ചൊവ്വാഴ്ച രാത്രി എട്ടരയോടെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം ഇരുവരേയും വെട്ടുകയായിരുന്നു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി തോരണം കെട്ടുന്നതിനെ ചൊല്ലി തിങ്കളാഴ്ച തര്‍ക്കമുണ്ടായിരുന്നു.