തിരുവനന്തപുരം ബാലരാമപുരത്ത് മൂന്ന് വയസ്സുകാരിയെ കാറിനുള്ളിൽ തനിച്ചാക്കി താക്കോലൂരിയെടുത്ത് ഡോര്‍ അടച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകാനിടയില്ല. മൊഴിയെടുക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് പരാതിയില്ലെന്ന് രക്ഷിതാക്കൾ അറിയിച്ചതോടെ കേസെടുക്കാതെ മടങ്ങി എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. എന്നാല്‍ ഇത്തരം സംഭവങ്ങളിൽ പരാതി ഇല്ലാതെ തന്നെ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസിന് സ്വമേധയാ കേസെടുക്കണമെന്നുമാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഭാവിയില്‍ ബുദ്ധിമുട്ട് ഉണ്ടാവരുത് എന്നത് കൊണ്ടാണ് പരാതി കൊടുക്കാത്തതെന്നാണ് കുട്ടിയുടെ രക്ഷിതാക്കളുടെ വിശദീകരണം. ഇതൊടെ പൊലീസ് മൊഴിയെടുത്ത് മടങ്ങി. റൂറല്‍ എസ്.പിയുടെ നിർദ്ദേശ പ്രകാശം സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈഎസ്.പി വീട്ടിലെത്തിയാണ് കുട്ടിയുടെ രക്ഷിതാക്കളുടെ മൊഴി എടുത്തത്. സംഭവത്തില്‍ പരാതി കിട്ടിയാല്‍ നടപടി എടുക്കാമെന്നാണ് ബാലാവകാശ കമ്മീഷന്‍ അറിയിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 23 ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ധനുവച്ചപുരത്ത് നിന്ന് കലാപ്രവര്‍ത്തകര്‍ കൂടിയായ ഷിബുകുമാറും ഭാര്യയും മൂന്ന് വയസ്സുകാരിയായ മകളും കാറില്‍ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. ബാലരാമപുരത്തിന് തൊട്ടുമുമ്പ്, വാഹനവേഗത പരിശോധിക്കുന്ന ഇന്‍റര്‍സെപ്ടര്‍ വാഹനത്തിലുണ്ടായ പൊലീസ് ഉദ്യോഗസ്ഥര്‍ ഷിബുകുമാറിന്‍റെ വാഹനം തടഞ്ഞു നിര്‍ത്തി. അമിതവേഗത്തിന് 1500 രൂപ പിഴ വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ കൈയില്‍ പണമില്ലെന്ന് അറിയിച്ചെങ്കിലും പൊലീസ് കൂട്ടാക്കിയില്ല. പണമടച്ചാലെ പോകാന്‍ അനുവദിക്കുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു.
ഗാനമേളയ്ക്ക് സംഗീത ഉപകരണം വായിക്കുന്ന ഷിബുവിനും ഗായികയായ അഞ്ജന സുരേഷിനും ഒന്നര വര്‍ഷത്തിലേറെയായി കോവിഡ് കാരണം വരുമാനം ഇല്ലാതായത് പറഞ്ഞെങ്കിലും ഒഴിവാക്കിയില്ല. ഒടുവില്‍ ഒരു മണിക്കൂറിന് ശേഷം പിഴയടച്ച് മടങ്ങുമ്പോള്‍ അതിവേഗത്തില്‍ പോകുന്ന മറ്റ് വാഹനങ്ങളുടെ കാര്യം പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞതോടെ ഷിബുവിനെ മര്‍ദ്ദിക്കാനൊരുങ്ങി. ഇത് കണ്ട് ഷിബുവിന്‍റെ ഭാര്യ കാറിന്‍റെ പുറത്തിറങ്ങി ഫോണില്‍ വീഡിയോ ചിത്രീകരിച്ചു.
Read more
പിന്‍സീറ്റിലിരുന്ന കുട്ടി കരയുന്നുണ്ടായിരുന്നിട്ടും തിരിഞ്ഞു നോക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. പിന്നീട് പണം കടം വാങ്ങി പിഴ അടച്ചതിനു ശേഷമാണ് പോവാന്‍ അനുവദിച്ചത്.