യുവനടിക്കെതിരായ അതിക്രമം; പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ്

കൊച്ചിയിൽ ഷോപ്പിങ് മാളിൽ യുവനടിക്കെതിരെ അതിക്രമം കാട്ടിയ കേസിലെ പ്രതികളുടെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. ഇടപ്പള്ളി മെട്രോ സ്റ്റേഷൻ, ഷോപ്പിങ് മാൾ, സൗത്ത് റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചിത്രങ്ങളുടെ സഹായത്തോടെ പ്രതികളെ കണ്ടെത്താനാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. നടി പ്രതികളെ തിരിച്ചറിഞ്ഞതോടെയാണ് പൊലീസ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്.

17-ാം തീയതി വൈകിട്ട് 5.45-നാണ് പ്രതികളായ രണ്ടുപേരും ഷോപ്പിങ് മാളിലെത്തിയത്. കളമശേരി മെട്രോ സ്റ്റേഷനിലെത്തിയ പ്രതികൾ‌ മാളിലേക്കുള്ള പാതയിലൂടെയാണ് അകത്തു കയറിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏകദേശം രണ്ട് മണിക്കൂറോളം ഇവർ മാളിൽ ചെലവഴിച്ചു. രാത്രി 7.02-നാണ് നടിക്ക് നേരെ മോശംപെരുമാറ്റമുണ്ടായത്.

ഇതിനുപിന്നാലെ 7.45-ഓടെ മാളിൽനിന്ന് പുറത്തിറങ്ങി ഇടപ്പള്ളി മെട്രോ സ്റ്റേഷനിലെത്തി. ഇവിടെനിന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലും എത്തി. രാത്രിയോടെ ഇരുവരും ട്രെയിൻ മാർഗം കൊച്ചിയിൽനിന്ന് യാത്ര തിരിച്ചെന്നാണ് പൊലീസിന്റെ നിഗമനം. ഇരുവരും ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരാണെന്നും പൊലീസ് കരുതുന്നു.

മാസ്ക് ധരിച്ചതിനാൽ പ്രതികളെ തിരിച്ചറിയാൻ കഴിയാത്തതാണ് പൊലീസിനെ കുഴക്കുന്നത്. അതേസമയം, ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ ഇവരെ പരിചയമുള്ളവർക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുമെന്നാണ് കരുതുന്നത്. മാളിൽ കയറുംമുമ്പ് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പ്രവേശന കവാടത്തിൽ ഫോൺ നമ്പരും പേരും നൽകണം. ഇത് ചെയ്യാതെ, മറ്റൊരാളുടെ കൂടെയാണ് വന്നതെന്നു സെക്യൂരിറ്റിയെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതികൾ അകത്ത് കടന്നത്. ഇവർ മാളിൽനിന്ന് ഒരു സാധനം പോലും വാങ്ങിയിട്ടില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മാളിൽ വ്യാഴാഴ്ച കുടുംബത്തോടൊപ്പം ഷോപ്പിങ്ങിനെത്തിയ യുവനടിക്കു നേരേയാണ് കയ്യേറ്റമുണ്ടായത്. ഇക്കാര്യം നടി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. വനിത കമ്മീഷനും യുവജനകമ്മീഷനും സംഭവത്തിൽ ഇടപെട്ടിരുന്നു.