ലോക്ക്ഡൗൺ ലംഘനത്തിൽ പൊലീസ് പിരിച്ചത് കോടികൾ; റിപ്പോർട്ട് ചെയ്തത് 17.75 ലക്ഷം കേസുകൾ, പിരിച്ചത് 125 കോടിയോളം

കോവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചവരിൽ നിന്ന് കേരളാ പൊലീസ് പിഴയായി ചുമത്തിയത് 125 കോടിയോളം.

17.75 ലക്ഷം പേർക്കെതിരെയാണ് ഈ കാലയളവിൽ പൊലീസ് കേസെടുത്തതെന്നും ഇവരിൽ നിന്നായി 125 മുതൽ 150 കോടിവരെ പിഴയായി ചമുത്തിയെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

രണ്ടാം തരം​ഗത്തിന് പിന്നാലെ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്ന മെയ് 8 മുതൽ, ഓഗസ്റ്റ് 4 ന് ഏറ്റവും പുതിയ ഇളവുകൾ അവതരിപ്പിക്കുന്നതുവരെയുള്ള കണക്കാണിത്.

ഈ കാലയളവിൽ മാസ്ക് ധരിക്കാത്തതിന് 10.7 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2.3 ലക്ഷം വാഹനങ്ങൾ പിടിച്ചെടുത്തപ്പോൾ, 4.7 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആൾക്കൂട്ടങ്ങൾ, ലോക്ക്ഡൗൺ കാലത്ത് പൊലീസ് നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങുക, ക്വാറന്റീൻ ലംഘനം തുടങ്ങി വിവിധ കാരണങ്ങൾക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.