കിളികൊല്ലൂരിലെ പൊലീസ് മര്‍ദ്ദനം: ഇടപെട്ട് ഡി.ജി.പി, റിപ്പോര്‍ട്ട് തേടാന്‍ നിര്‍ദ്ദേശം

കൊല്ലം കിളികൊല്ലൂരില്‍ സഹോദരങ്ങളായ യുവാക്കളെ പൊലീസ് ക്രൂരമായി മര്‍ദിച്ച് കേസില്‍ റിപ്പോര്‍ട്ട് തേടാന്‍ ഡിജിപി അനില്‍ കാന്ത് തിരുവനന്തപുരം റേഞ്ച് ഡിഐജിക്ക് നിര്‍ദേശം നല്‍കി. മര്‍ദനത്തില്‍ നടപടി നാല് പൊലീസുകാര്‍ക്കെതിരെ മാത്രമാണ് എടുത്തത്. ആരോപണവിധേയനായ സി.ഐക്കെതിരെ നടപടിയെടുത്തിട്ടില്ല. പൊലീസുകാര്‍ക്കെതിരെ കൂടുതല്‍ നടപടി ആവശ്യപ്പെട്ട് കുടുംബം രംഗത്ത് എത്തിയതിന് പിന്നാലെയാണ് ഡിജിപിയുടെ ഇടപെടല്‍.

കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സൈനികനും സഹോദരനും നേരിട്ടത് ക്രൂരമര്‍ദ്ദനം. സൈനികനായ വിഷ്ണുവിനും സഹോദരന്‍ വിഘ്നേഷിനും നേര്‍ക്ക് മൂന്നാംമുറയാണ് പൊലീസ് പ്രയോഗിച്ചത്. പിണറായിയുടെ അടുത്തയാളാണോ എന്ന് പരിഹസിച്ചായിരുന്നു മര്‍ദ്ദനമെന്ന് വിഷ്‌നേഷ് പറഞ്ഞു.

വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിക്കാന്‍ പറഞ്ഞു. ഡോക്ടറെന്ന വ്യാജേനയെത്തിയ പൊലീസുകാരന്‍ നട്ടെല്ലില്‍ ചവിട്ടി. ചൂണ്ടുവിരല്‍ തല്ലിയൊടിച്ചു. എസ്.ഐ അനീഷ്, സി.ഐ വിനോട് എന്നിവരാണ് നേതൃത്വം നല്‍കിയത്. മണികണ്ഠന്‍, ലോകേഷ് എന്നീ പൊലീസുകാരും മര്‍ദ്ദിച്ചെന്നും വിഘ്‌നേഷ് പറഞ്ഞു.

കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സൈനികനും സഹോദരനും ചേര്‍ന്ന് ആക്രമണം നടത്തിയെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു. രണ്ട് മാസം മുന്‍പ് നടന്ന ഈ സംഭവം ഇപ്പോഴിതാ പൊലീസിന്റെ നാടകമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പൊലീസ് സ്റ്റേഷനില്‍ വെച്ച് സൈനികനും സഹോദരനും അതിക്രൂരമായ മര്‍ദ്ദനമാണ് ഏറ്റുവാങ്ങേണ്ടി വന്നത് എന്നാണ് കണ്ടെത്തല്‍.

സൈനികനായ വിഷ്ണു വിവാഹത്തിനായി നാട്ടിലെത്തിയ സമയത്താണ് കിളികൊല്ലൂര്‍ പൊലീസിന്റെ ക്രൂരത അരങ്ങേറിയത്. എംഡിഎംഎയുമായി നാലുപേര്‍ പിടിയിലായ സംഭവത്തില്‍ ഒരാള്‍ക്ക് ജാമ്യം എടുക്കാനായാണ് സൈനികന്റെ സഹോദരന്‍ വിഘ്‌നേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍ മയക്കുമരുന്ന് കേസാണെന്ന് അറിഞ്ഞതോടെ വിഘ്‌നേഷ് ജാമ്യം നില്‍ക്കാന്‍ തയ്യാറായില്ല.

തുടര്‍ന്ന് സ്റ്റേഷന് പുറത്തേക്ക് പോയ വിഘ്‌നേഷും ഒരു പൊലീസുകാരനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ വിഷ്ണുവും ഇവിടേക്കെത്തി. തുടര്‍ന്നാണ് രണ്ടുപേരെയും പൊലീസുകാര്‍ സ്റ്റേഷനകത്തേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചത്. പിന്നീട് പൊലീസുണ്ടാക്കിയ തിരക്കഥ. ഇങ്ങനെ എംഡിഎംഎ കേസിലെ പ്രതികള്‍ക്കായി സ്റ്റേഷനിലെത്തിയ സഹോദരങ്ങള്‍ പൊലീസിനെ ആക്രമിച്ചെന്നും എഎസ്‌ഐയെ പരുക്കേല്‍പ്പിച്ചെന്നുമായിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്താ കുറിപ്പും പുറത്തിറക്കി.

12 ദിവസമാണ് സൈനികനായ വിഷ്ണുവിനും വിഘ്‌നേഷിനും ജയിലില്‍ കഴിയേണ്ടിവന്നത്. ജാമ്യത്തില്‍ ഇറങ്ങിയ ഇരുവരും മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ പൊലീസുണ്ടാക്കിയ നാടകമാണ് നിരപരാധികളെ കുടുക്കിയതെന്ന് തെളിഞ്ഞു.

വിഷ്ണുവും വിഘ്നേശശും പൊലീസ് സ്റ്റേഷനില്‍ വച്ച് അതിക്രൂരമായ മര്‍ദ്ദനത്തിനിരയായെന്ന് മുറിപ്പാടുകളും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തുന്നു. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് സൈനികനായ വിഷ്ണുവിന്റെ കല്യാണവും മുടങ്ങി.

സംഭവത്തില്‍ കിളികൊല്ലൂര്‍ എസ് ഐ എ പി അനീഷ്, സീനിയര്‍ സിപി ഒ മാരായ ആര്‍ പ്രകാശ് ചന്ദ്രന്‍ , വി ആര്‍ ദിലീപ് എന്നിവരെയാണ് സ്ഥലം മാറ്റിയത്.