കെ.വി ശശികുമാറിന് എതിരെയുള്ള പോക്‌സോ കേസ്; റിപ്പോര്‍ട്ട് തേടുമെന്ന് വനിത കമ്മീഷന്‍

മലപ്പുറത്ത് മുന്‍ അധ്യാപകനും സി.പി.എം കൗണ്‍സിലറുമായ കെ വി ശശികുമാറിന് എതിരെയുള്ള പോക്‌സോ കേസില്‍ പൊലീസിന്റെ റിപ്പോര്‍ട്ട് തേടുമെന്ന് വനിത കമ്മീഷന്‍. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കും. സെന്റ് ജെമ്മാസ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ പി സതീദേവി പറഞ്ഞു. സ്‌കൂള്‍ സന്ദര്‍ശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അവര്‍.

വര്‍ഷങ്ങളായി വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്നാണ് ശശികുമാറിന് എതിരെയുള്ള പരാതി. ആറാം ക്ലാസുകാരിയായിരിക്കെ തന്റെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചതായി കാണിച്ച് പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് കെ വി ശശികുമാറിനെതിരെ പൊലീസ് പോക്‌സോ കേസ് ചുമത്തിയത്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഇയാള്‍ ഇതേ തരത്തില്‍ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.

മലപ്പുറം നഗരസഭയിലെ സിപിഎം കൗണ്‍സിലറായിരുന്നു കെ വി ശശികുമാര്‍. സമൂഹമാധ്യമങ്ങളിലൂടെ മീടൂ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തതോടെ ഇയാള്‍ ഒളിവിലായിരുന്നു. വയനാട്ടിലെ മുത്തങ്ങക്കടുത്തുള്ള സ്വകാര്യ ഹോംസ്റ്റേയില്‍ നിന്നാണ് ശശികുമാര്‍ പിടിയിലായത്.