പിഎം ശ്രീയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിച്ചിട്ടില്ലെന്ന് ബിനോയ് വിശ്വം. ചര്‍ച്ചയുടെ എല്ലാ വാതിലും എല്‍ഡിഎഫില്‍ എപ്പോഴും ഉണ്ടാകുമെന്നും അത് തുറന്നു കിടക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്‍ഡിഎഫിന്റെ ഭാഗമാണ് സിപിഐയും സിപിഐഎമ്മുമെന്നും മുഖ്യമന്ത്രി വിളിച്ചാല്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
പിഎം ശ്രീയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ വിളിച്ചുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അനുനയത്തിന്റെ ഭാഗമായി ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ചുവെന്നായിരുന്നു റിപ്പോർട്ട്. പി എം ശ്രീയില്‍ കരാറില്‍ നിന്ന് പിന്നോട്ട് പോകുക പ്രയാസമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും, ഫണ്ട് പ്രധാനമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും, കടുത്ത തീരുമാനങ്ങള്‍ പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നതടക്കമുള്ള വിവരങ്ങൾ പുറത്ത് വന്നിരുന്നു.
എന്നാൽ മുഖ്യമന്ത്രി വിളിച്ചിട്ടില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. പിഎം ശ്രീയില്‍ ശരിയായ നിലപാട് സ്വീകരിക്കുമെന്നും സിപിഐയുടെ കമ്മറ്റി കൂടാന്‍ പോവുകയാണെന്നും ആ കമ്മിറ്റി ആശയപരമായും രാഷ്ട്രീയമായും ഏറ്റവും ശരിയായ തീരുമാനം കൈക്കൊള്ളുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ചര്‍ച്ചയുടെ എല്ലാ വാതിലും എല്‍ഡിഎഫില്‍ എപ്പോഴും ഉണ്ടാകും. അത് തുറന്നു കിടക്കും. എല്‍ഡിഎഫ് എല്‍ഡിഎഫാണ്. ആശയ അടിത്തറയുണ്ട്, രാഷ്ട്രീയ അടിത്തറയുണ്ട്, പരസ്പര ബന്ധങ്ങളുണ്ട്. ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.







