പ്ലസ് വണ്‍ പരീക്ഷ മാറ്റിവെയ്ക്കണം; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, സമരം അനാവശ്യമെന്ന് വി. ശിവന്‍കുട്ടി

പ്ലസ് വണ്‍ പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റിന് മുന്നില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. മതിയായ ക്ലാസുകള്‍ ലഭിച്ചിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. പത്ത് മാസം കൊണ്ട് തീര്‍ക്കേണ്ട സിലബസ് മൂന്ന് മാസം കൊണ്ട് പഠിപ്പിച്ച് തീര്‍ക്കുകയായിരുന്നു. പഠിക്കാന്‍ ആവശ്യത്തിന് സമയം ലഭിച്ചില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

നവംബറില്‍ ക്ലാസ് തുടങ്ങിയെങ്കിലും കോവിഡ് രൂക്ഷമായപ്പോള്‍ പഠനം ഓണ്‍ലൈനായി. സ്‌കൂള്‍ വീണ്ടും തുറന്നെങ്കിലും ക്ലാസ്സുകള്‍ കുറവായിരുന്നു. ഫോക്കസ് ഏരിയയും നിശ്ചയിച്ച് നല്‍കിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പരാതിയുണ്ട്.

ജൂണ്‍ 13നാണ് പരീക്ഷ പ്ലസ് വണ്‍ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പരീക്ഷയില്‍ മാറ്റമില്ലെന്നാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ നിലപാട്. ആറ് മാസം മുമ്പ് പ്രഖ്യാപിച്ച തിയതിയാണിതെന്നും ഇപ്പോഴത്തെ സമരം അനാവശ്യമാണെന്നും മന്ത്രി പറഞ്ഞു. അതേസമയം പരീക്ഷ മാറ്റണമെന്ന ആവശ്യമുന്നയിച്ച് നാളെയും സമരം തുടരുമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

ജൂണ്‍ ഒന്നിന് പ്ലസ് വണ്‍ മോഡല്‍ പരീക്ഷയും 13 ന് മെയിന്‍ പരീക്ഷയും ആരംഭിക്കും. ജൂലൈ ഒന്നിന് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളും ആരംഭിക്കും.