ട്രെയിൻ യാത്രയ്ക്കിടയിൽ പി കെ ശ്രീമതിയുടെ ബാഗ് കവർന്നു. സമസ്തി പൂരിൽ മഹിളാ അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ പോകുമ്പോഴായിരുന്നു കവർച്ച. ബാഗിൽ ഉണ്ടായിരുന്ന പണവും സ്വർണാഭരണങ്ങളും മൊബൈൽ ഫോണും ഉൾപ്പെടെ നഷ്ടപ്പെട്ടു. വളരെ ഞെട്ടിപ്പിച്ച അനുഭവമായിരുന്നു ഉണ്ടായതെന്ന് പി കെ ശ്രീമതി പറഞ്ഞു.
മഹിളാ അസോസിയേഷന്‍റെ ബിഹാർ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് പി കെ ശ്രീമതി കൊൽക്കത്തയിൽ നിന്ന് സമസ്ത പൂരിലേക്ക് ട്രെയിൻ യാത്ര നടത്തിയത്. ഇതിനിടയിലാണ് മോഷണം നടന്നത്. ബാഗിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും 40,000 രൂപയും മൊബൈൽ ഫോണും മറ്റ് രേഖകളുമാണ് നഷ്ടപ്പെട്ടത്.
ഉറങ്ങുമ്പോൾ തലയ്ക്കടുത്തായാണ് ബാഗ് വെച്ചിരുന്നതെന്ന് പി കെ ശ്രീമതി പറഞ്ഞു. എഴുന്നേറ്റ് നോക്കിയപ്പോൾ ബാഗ് നഷ്ടപ്പെട്ടിരുന്നു. ആ ബോഗിയില്‍ യാത്ര ചെയ്തിരുന്ന മറ്റു ചിലരുടെ പേഴ്സുകളും നഷ്ടപ്പെട്ടിരുന്നു. ചെയിൻ വലിച്ചെങ്കിലും ആരെങ്കിലും വന്ന് നോക്കുകയോ ഇടപെടുകയോ ചെയ്തില്ല. ടിടിയെ നോക്കിയപ്പോഴും കണ്ടില്ല. പിന്നീട് ഒരു പൊലീസുകാരനോട് കാര്യങ്ങൾ പറഞ്ഞു.
എന്നാല്‍ നിസ്സംഗതയോടെയാണ് പൊലീസുകാരൻ പ്രതികരിച്ചത്. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും ഡിജിപിയെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് ഡിജിപി ഉൾപ്പെടെയുള്ളവർ ഇടപെട്ടു. ട്രെയിൻ ഇറങ്ങിയതിന് ശേഷം പരാതി നല്‍കി എന്നും പി കെ ശ്രീമതി പറഞ്ഞു.







