പി. കെ ശശി കെ.ടി.ഡി.സി ചെയര്‍മാന്‍; തരംതാഴ്ത്തിയ നേതാവിന് പുതിയ ചുമതല നല്‍കി പാര്‍ട്ടി

കേരളാ ടൂറിസം ഡെവലപ്‌മെന്റ് സൊസൈറ്റി ചെയര്‍മാനായി മുന്‍ ഷൊര്‍ണൂര്‍ എംഎല്‍എ, പി കെ ശശിയെ നിയമിച്ചു. എം വിജയകുമാര്‍ രാജിവെച്ച ഒഴിവിലേക്കാണ് പി കെ ശശിക്ക് നിയമനം നല്‍കിയത്. വനിതാ നേതാവി പീഡന പരാതിയില്‍ പാര്‍ട്ടി നടപടി നേരിട്ട നേതാവാണ് പി കെ ശശി. പീഡന പരാതിയെ തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎം സീറ്റ് നല്‍കാതെ ശശിയെ മാറ്റി നിര്‍ത്തുകയായിരുന്നു. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്ന് പി കെ ശശിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

2019 നവംബര്‍ 26 നാണ് ഷൊര്‍ണൂര്‍ എംഎല്‍എയും ജില്ലാ സെക്രട്ടേറിയറ്റ്  അംഗവുമായ പി കെ ശശിയെ സിപിഎം സസ്‌പെന്‍ഡ് ചെയ്തത്. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതി നല്‍കിയ പരാതി അന്വേഷിച്ച കേന്ദ്ര കമ്മറ്റി അംഗങ്ങളായ എ കെ ബാലന്‍, പി കെ ശ്രീമതി എന്നിവരുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിന് നടപടി എടുക്കാമെന്നുമായിരുന്നു കമ്മീഷന്റെ ശിപാര്‍ശ. സസ്‌പെന്‍ഷന്‍ കാലാവധിക്ക് ശേഷം ശശിയെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുകയായിരുന്നു.

ശശിക്കെതിരെയുള്ള നടപടി സിപിഎം ജില്ലാ നേതാക്കള്‍ക്കിടയില്‍ കടുത്ത ഭിന്നത സൃഷ്ടിച്ചിരുന്നു. എംബി രാജേഷിന്റെ പാലക്കാട്ടെ തിരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നില്‍ ശശിയുടെ ഇടപെടലാണെന്നടക്കം ആരോപണം ഉയര്‍ന്നിരുന്നു.