'യെസ്', ഇതായിരുന്നു കമ്പനി കാണാനിരുന്ന യുദ്ധം; ജലീലിന്റെ പഴയ പോസ്റ്റ് ഷെയര്‍ ചെയ്ത് ഫിറോസ്

കെ.ടി. ജലീല്‍ മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ അദ്ദേഹത്തിൻറെ പഴയ പോസ്റ്റ് തന്നെ കുത്തിപ്പൊക്കി പി. കെ ഫിറോസ്. 2019 ജൂലായില്‍ കെ.ടി. ജലീല്‍ യൂത്ത് ലീഗിനെതിരെയും പി.കെ. ഫിറോസിനെതിരെയും ഫെയ്‌സ്ബുക്കില്‍ കുറിച്ച പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടിന് മറുപടി നല്‍കിയാണ് പി.കെ. ഫിറോസ് മന്ത്രിയുടെ രാജിയില്‍ പ്രതികരിച്ചിരിക്കുന്നത്

ഇതായിരുന്നോ “കമ്പനി” കാണാനിരുന്ന യൂത്ത് ലീഗിന്‍റെ യുദ്ധം എന്ന കെ.ടി ജലീലിന്‍റെ പഴയ ഒരു പോസ്റ്റിന്റെ ഒറ്റവരിയുടെ സ്ക്രീന്‍ഷോട്ടിനൊപ്പം “”യെസ്”  എന്ന് വാക്ക് മാത്രമാണ് ഫിറോസ് കുറിച്ചിരുന്നത്.

തനിക്കെതിരായ ബന്ധുനിയമന ആരോപണത്തില്‍ വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ കേസ് പിന്‍വലിച്ചതിനെ പരിഹസിച്ച് 2019 ജൂലൈ 11 ന് കെ.ടി ജലീല്‍ ഫെയ്സ് ബുക്കില്‍ ഇട്ട ദീര്‍ഘമേറിയ ഒരു കുറിപ്പിന്‍റെ തലക്കെട്ടായിരുന്നു,. “ഇതായിരുന്നോ “കമ്പനി” കാണാനിരുന്ന യൂത്ത് ലീഗിന്‍റെ യുദ്ധം”. തനിക്കെതിരെ യൂത്ത് ലീഗ് നടത്തിയ ദുഷ്പ്രചാരണങ്ങൾ ഹൈക്കോടതി ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിഞ്ഞിരിക്കുകയാണെന്നും ബന്ധുനിയമന കേസ് പിൻവലിച്ച് “യൂത്ത് ലീഗിന്‍റെ സംസ്ഥാന “നുണപ്രചാരണ സെക്രട്ടറി” തടിയൂരിയത് കോടതിയുടെ ചോട്ടിൽ നിന്ന് ഒഴിവാകാനാണെന്ന് ആർക്കാണ് അറിയാത്തത്? -എന്നും കെ.ടി ജലീല്‍ കുറിപ്പില്‍ ആരോപിച്ചിരുന്നു.

ബന്ധുനിയമന കേസിൽ ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്ന ലോകായുക്ത ഉത്തരവ് വന്നതിന് പിന്നാലെ രാജിവെയ്ക്കില്ലെന്നും നിയമപരമായി നേരിടുമെന്നുമൊക്കെയായിരുന്നു കെ.ടി ജലീല്‍ പറഞ്ഞിരുന്നത്. ഹൈക്കോടതിയില്‍ ലോകായുക്ത വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജലീല്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ആ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചു കൊണ്ടിരിക്കെ ആണ് രാജിവെച്ചതായി ജലീലിന്‍റെ പ്രഖ്യാപനമുണ്ടായത്. ജലീലിന്‍റെ ഹര്‍ജി പിന്നീട് ഹൈക്കോടതി തള്ളുകയും ചെയ്തു.