സ്വരാജേ... ആ കുരുട്ട് കയ്യില്‍ വെച്ചാല്‍ മതി, താങ്കളുടെ ക്ലാസ് ഇങ്ങോട്ട് വേണ്ട; ലീഗിനെ വിമര്‍ശിച്ച സ്വരാജിന് മറുപടിയുമായി പികെ ഫിറോസ്

മുസ്ലീം ലീഗിനെ വിമര്‍ശിച്ച സിപിഎം നേതാവ് എം സ്വരാജിന് മറുപടിയുമായി പികെ ഫിറോസ്. ഹമാസിനെ ഭീകരസംഘടനയാണെന്ന് പ്രഖ്യാപിച്ച ശൈലജ ടീച്ചറെ സ്വരാജ് ആദ്യം തിരുത്താന്‍ നോക്ക്. അതിന് ശേഷം പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്കെതിരെ ഓടി നടന്ന് കേസെടുക്കുന്ന പിണറായി പോലീസില്ലേ. അവിടെ ചെല്ല്. അവര്‍ക്ക് ക്ലാസെടുക്ക്. അല്ലാതെ താങ്കളുടെ ക്ലാസ് ഇങ്ങോട്ട് വേണ്ടെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

സാധാരണ മുസ്ലിം ലീഗ് പരിപാടികളിലെ കുറ്റവും കുറവും കണ്ട് പിടിക്കാന്‍ ആയുസ്സ് ഉപയോഗിക്കാറുള്ളത് സി.പി.എമ്മിന്റെ അരിക് പറ്റി ജീവിക്കുന്ന ഒരു വ്യക്തിയായിരുന്നു. എന്നാല്‍ ഇത്തവണ അപ്പണി ഏറ്റെടുത്തത് സഖാവ് സ്വരാജാണ്. ചാരിയാല്‍ ചാരിയത് മണക്കും എന്നത് ചുമ്മാ പറയുന്നതല്ലല്ലോ. അതിപ്പോ ചന്ദനമായാലും ചാണകമായാലും ആട്ടിന്‍ കാഷ്ടമായാലും!

ശശി തരൂരിന്റെ ഒരു വാക്കില്‍ തൂങ്ങിയാണ് സ്വരാജ് ലീഗിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയെ ഇകഴ്ത്തിക്കാണിക്കാന്‍ ശ്രമിക്കുന്നത്. തരൂരിന്റെ നിലപാടിലെ ശരികേടിനെ അദ്ദേഹത്തിന്റെ മുമ്പില്‍ വെച്ച് തിരുത്താന്‍ ലീഗ് നേതാക്കള്‍റിയാം. അതവര്‍ നിര്‍വഹിക്കുകയും തരൂര്‍ അതുള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ട്.

പിന്നെ സമസ്തയെ കുറിച്ച്. ലീഗ് സമസ്തയെ പ്രകടനം നടത്തി തോല്‍പ്പിച്ചു പോലും!
സ്വരാജ് എന്താണ് കരുതിയത്? ഇന്നലെ റാലിയില്‍ പങ്കെടുത്തവരില്‍ നല്ലൊരു ശതമാനം പ്രവര്‍ത്തകരും സമസ്തയുടെ കൂടി പ്രവര്‍ത്തകരാണ്. മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ തന്നെ സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന പ്രസിഡണ്ടാണ്. ലീഗ് നേതാക്കളില്‍ നല്ലൊരു ശതമാനവും സമസ്തയുടെ നേതൃത്വത്തില്‍ ഇരിക്കുന്നവരാണ്. അങ്ങിനെയുള്ളൊരു പാര്‍ട്ടിയെ കുറിച്ചാണ് ഇമ്മട്ടില്‍ സംസാരിക്കുന്നത്.

സ്വരാജേ… ആ കുരുട്ട് കയ്യില്‍ വെച്ചാല്‍ മതി. താങ്കള്‍ ആദ്യം ഒരു കാര്യം ചെയ്യ്. ഹമാസിനെ ഭീകരസംഘടനയാണെന്ന് പ്രഖ്യാപിച്ച ശൈലജ ടീച്ചറെ തിരുത്താന്‍ നോക്ക്. അതിന് ശേഷം പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്കെതിരെ ഓടി നടന്ന് കേസെടുക്കുന്ന പിണറായി പോലീസില്ലേ. അവിടെ ചെല്ല്. അവര്‍ക്ക് ക്ലാസെടുക്ക്. അല്ലാതെ താങ്കളുടെ ക്ലാസ് ഇങ്ങോട്ട് വേണ്ട.