ബെംഗളൂരുവില്‍ പിടിയിലായ ലഹരി സംഘവുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമെന്ന് ആരോപണവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. മയക്കുമരുന്ന് കേസില്‍ പ്രതിയായ അനൂപ് മൂഹമ്മദിന് ഹോട്ടല്‍ തുടങ്ങാന്‍ പണം മുടക്കിയത് ബിനീഷെന്നും ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനൂപ് മുഹമ്മദ് നർകോട്ടിക് ബ്യൂറോയ്ക്ക് നൽകിയ ബിനീഷ് കോടിയേരിയുടെ പേരുണ്ടെന്നും ഫിറോസ് പറയുന്നു. മൊഴിപ്പകര്‍പ്പും ഫിറോസ് പുറത്തുവിട്ടു.
അനൂപ് മുഹമ്മദ് കേരളത്തിലെ സിനിമാക്കാരുമായി അടുത്ത് ഇടപഴകുന്ന ആളാണ്. കൂടാതെ മയക്കുമരുന്ന കച്ചവടക്കാരനുമാണ്. മയക്കുമരുന്ന് കച്ചവടവുമായി കേരളത്തിലെ ചില സിനിമാ താരങ്ങള്‍ക്ക് അടുത്ത ബന്ധമുള്ളതായി സൂചന ലഭിച്ചതായും ഫിറോസ് പറയുന്നു. അനൂപ് മുഹമ്മദ് കുമരകത്ത് ലഹരി നിശാപാര്‍ട്ടി നടത്തിയെന്നും ഇക്കാര്യത്തില്‍ ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
ലോക്ക്ഡൗണ്‍ സമയത്ത് കുമരകത്തെ ഹോട്ടലില്‍ അനൂപിന്റെ നേതൃത്വത്തില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഇവിടെ വലിയ തോതില്‍ മയക്കുമരുന്ന് വിതരണം നടത്തി. ഈ പരിപാടികളില്‍ ബിനീഷ് പങ്കെടുത്തതായി അറിയില്ല. പക്ഷേ ഈ ദിവസങ്ങളില്‍ ബിനീഷ് ആലപ്പുഴയില്‍ ഉണ്ടായിരുന്നതായും ഫിറോസ് പറഞ്ഞു. ലോക്ക്ഡൗണ്‍ കാലയളവില്‍ ആഴ്ചകളോളം ബിനീഷ് ബംഗളൂരുവിലെ ഹോട്ടലിലാണ് തങ്ങിയതെന്നും ഫിറോസ് പറഞ്ഞു.
Read more
അനുപ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകള്‍ പുറത്തുവിടുമെന്നും ഫിറോസ് പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന ബംഗളൂരുവില്‍ എത്തിയതിന് പിന്നാലെ അനൂപ് ബിനീഷ് കോടിയേരിയെ ഫോണില്‍ വിളിച്ചിരുന്നു. അന്നേദിവസം അനൂപ് നടത്തിയ ഫോണ്‍വിളികള്‍ വിശദമായി പരിശോധിക്കണമെന്നും ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.