സമവായ ചര്‍ച്ചകള്‍ വിഫലം; കേരള കോണ്‍ഗ്രസ് പിളര്‍ന്നു; ജോസ് കെ മാണി ചെയര്‍മാന്‍

സമവായ ചര്‍ച്ചകളെല്ലാം വിഫലമായി ഒടുവില്‍ കേരള കോണ്‍ഗ്രസ് പിളര്‍ന്നു. ഒരു വിഭാഗം നേതാക്കള്‍ ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ഇതിലാണ് ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. ഇ.ജെ അഗസ്റ്റിയാണ് പേര് നിര്‍ദ്ദേശിച്ചത്. യോഗത്തിനെതിരെ ജോസഫ് വിഭാഗം രംഗത്തെത്തിയിരുന്നു. യോഗം അനധികൃതമാണെന്നും ജോസ് കെ.മാണി സ്വയം പുറത്തുപോകാനുള്ള നീക്കമാണ് നടത്തുന്നതെന്നും പി.ജെ ജോസഫ് പറഞ്ഞിരുന്നു.

അതേസമയം, കേരള കോണ്‍ഗ്രസിലെ സമവായശ്രമങ്ങള്‍ അട്ടിമറിച്ചത് ജോസ് കെ.മാണിയാണെന്ന് മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടു.. പല സമവായ ചര്‍ച്ചകളും ബാലിശമായി ജോസ് കെ മാണി തള്ളിക്കളയുകയായിരുന്നുവെന്ന് പിജെ ജോസഫ് മുമ്പ് വ്യക്തമാക്കിയിരുന്നു. ജോസ് കെ.മാണി ചര്‍ച്ചയേ വേണ്ടെന്ന നിലപാടെടുത്തുവെന്ന് സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാമും വെളിപ്പെടുത്തി.

സി.എഫ് തോമസിനെ ചെയര്‍മാനാക്കി തര്‍ക്കം പരിഹരിക്കാനുള്ള നിര്‍ദേശം പി.ജെ.ജോസഫ് തന്നെയാണ് ആദ്യം ജോസ് കെ.മാണിക്കുമുന്നില്‍ വച്ചത് എന്ന് ് കെ.എം.മാണിയുടെ വിശ്വസ്തരായിരുന്ന നേതാക്കള്‍ പറയുന്നു. ഇതിനുശേഷം ജോയ് എബ്രഹാമിനെ ജോസഫുമായി ചര്‍ച്ചയ്ക്കയച്ചു. തിരിച്ചെത്തിയപ്പോള്‍ ഇനി ചര്‍ച്ചയേ വേണ്ടെന്നായിരുന്നു ജോസ് കെ.മാണിയുടെ നിലപാട്- ജോയ് എബ്രഹാം പറഞ്ഞു.