പാലാ ഉപതിരഞ്ഞെടുപ്പ്: പൊതുസമ്മതനെ സ്ഥാനാര്‍ത്ഥിയാക്കും; സമവായ ചര്‍ച്ചയില്ലെന്നും പി.ജെ ജോസഫ്

പാലാ ഉപതിരഞ്ഞെടുപ്പില്‍ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് സാദ്ധ്യതയെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ്. നിലവില്‍ ഒരു സ്ഥാനാര്‍ത്ഥിയിലേക്കും ചര്‍ച്ച എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കൂട്ടായ ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്നാണ് പി.ജെ ജോസഫ് പറയുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ജോസ് കെ. മാണി വിഭാഗവുമായി സമവായ ചര്‍ച്ച നടക്കുന്നില്ല. ജയസാദ്ധ്യതയുള്ള സ്ഥാനാര്‍ത്ഥിക്കായി അന്വേഷണം തുടരുകയാണ്. കട്ടപ്പന സബ്‌കോടതി വിധി നീട്ടിയതോടെ ജോസ് കെ മാണിയുടെ ചെയര്‍മാന്‍ തെരഞ്ഞടുപ്പിലുള്ള സ്റ്റേ തുടരുമെന്നും പി ജെ ജോസഫ് പറഞ്ഞു.

അതേസമയം, പരസ്പരം പോരടിച്ച് വിജയസാദ്ധ്യതക്ക് മങ്ങലേല്‍പ്പിക്കരുതെന്ന് കേരളാ കോണ്‍ഗ്രസ് വിഭാഗങ്ങള്‍ക്ക് യുഡിഎഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം സമവായം ഉണ്ടാക്കിയേ മതിയാകു. രണ്ടു ദിവസത്തിനകം പി ജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും പ്രശ്‌നപരിഹാരം കണ്ടെത്തണമെന്നും യുഡിഎഫ് നേതാക്കളുടെ യോഗം നിര്‍ദ്ദേശിച്ചെന്നാണ് വിവരം.