പിങ്ക് പൊലീസ് പരസ്യവിചാരണ; ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വീഴ്ചകള്‍ക്ക് നഷ്ടപരിഹാരം നല്‍കില്ലെന്ന് സര്‍ക്കാര്‍

ആറ്റിങ്ങലില്‍ എട്ടു വയസുകാരിയെ പിങ്ക് പൊലീസ് അപമാനിച്ച കേസില്‍ നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കി സര്‍ക്കാര്‍. നഷ്ടപരിഹാരം നല്‍കണമെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കി. ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ വിഴ്ചയ്ക്ക് സര്‍ക്കാര്‍ എങ്ങനെയാണ് നഷ്ടപരിഹാരം നല്‍കുക എന്ന് സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടി. അപ്പീല്‍ കോടതി അടുത്ത ദിവസം പരിഗണിക്കും.

ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വീഴ്ചകള്‍ക്ക് സര്‍ക്കാര്‍ ബാധ്യസ്ഥരല്ല എന്ന് നിലപാടാണ് സര്‍ക്കാരിന്റേത്.

കുട്ടിക്ക് ഒന്നരലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. 25,000 രൂപ കോടതിച്ചെലവായി കെട്ടിവെയ്ക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.

പൊതുജനമധ്യത്തില്‍ അപമാനിക്കപ്പെട്ട പെണ്‍കുട്ടിക്ക് ജീവിതം കരുപ്പിടിപ്പിക്കാന്‍ സമൂഹവും സര്‍ക്കാരും തുണയാകേണ്ടതുണ്ടെന്ന് സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു. മാനസിക പിന്തുണയ്‌ക്കൊപ്പ്ം നീതി കിട്ടയെന്ന് കുട്ടിക്ക് തോന്നണമെന്ന വിലയിരുത്തലിലായിരുന്നു നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശിച്ചത്.

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു മോഷണക്കുറ്റം ആരോപിച്ച് എട്ട് വയസ്സുള്ള പെണ്‍കുട്ടിയെയും അച്ഛനെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥയായ രജിത തടഞ്ഞു വെച്ചത്. ഉദ്യോഗസ്ഥയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ പിന്നീട് ഫോണ്‍ ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് തന്നെ കണ്ടെത്തി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് കേസില്‍ അന്വേഷണം നടത്തി ഉദ്യേഗസ്ഥയെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്.